ADVERTISEMENT

തിരുവനന്തപുരം ∙ ആന്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം കെ.ബി.ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്ന ഇടതുമുന്നണി തീരുമാനം നടപ്പാകുമെന്നും മന്ത്രിസഭയിൽ മറ്റു മാറ്റങ്ങളുണ്ടാകില്ലെന്നും സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

നേരത്തേ എടുത്ത തീരുമാനം നടപ്പാക്കുന്ന കാര്യത്തിൽ സംശയം ഉണ്ടാകേണ്ട കാര്യമില്ലെന്നും നടപ്പാക്കുമെന്നു പറയുന്ന കാര്യങ്ങൾ നടപ്പാക്കുകതന്നെ ചെയ്യുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളെല്ലാം തള്ളി. ‘‘പുനഃസംഘടന എന്നത് നിങ്ങളുണ്ടാക്കിയ (മാധ്യമങ്ങൾ) അജൻഡയാണ്. ഇക്കാര്യം എൽഡിഎഫിന്റെ ചർച്ചയിലില്ല. മുൻപ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ കെൽപുള്ള മുന്നണിയാണ് എൽഡി എഫ്. അതു തക്കസമയത്തു ചർച്ച ചെയ്തു നടപ്പാക്കും. പറഞ്ഞ കാര്യം അതേപടി നടപ്പാക്കുകയാണ് ഞങ്ങളുടെ ശീലം.’’

ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നു സിബിഐ കണ്ടെത്തിയ ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ എടുക്കുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഗൂഢാലോചനയ്ക്കു പിന്നിൽ ആരൊക്കെ എന്ന് ഇനിയും പുറത്തുവരാനുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘‘ചില സ്ഥാനങ്ങൾക്കു വേണ്ടി ചിലരുടെ ഗൂഢാലോചനയും നീക്കങ്ങളും ഉണ്ടായെന്ന് അതുമായി ബന്ധപ്പെട്ടവർ പറഞ്ഞിട്ടുണ്ട്. സിബിഐ റിപ്പോർട്ടിൻമേൽ യുഡിഎഫ് എന്തെങ്കിലും പ്രശ്നങ്ങൾ ഉന്നയിച്ചാൽ നിയമ പരിശോധന നടത്തി ഉചിത നടപടി സ്വീകരിക്കും. അന്വേഷണം ആവശ്യപ്പെട്ടു കത്തു തരുന്നുണ്ടോ എന്ന് യുഡിഎഫിനോടുതന്നെ ചോദിക്കണം.’’

ഗൂഢാലോചനയിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ അവർ ആവശ്യത്തിൽനിന്ന് എന്തുകൊണ്ടു പിന്നോട്ടുപോയി എന്നു പിണറായി ചോദിച്ചു. ‘‘സോളർ‌ കേസ് സംബന്ധിച്ച് വീണ്ടും ചർച്ച വരുന്നത് മരിച്ചുപോയ ഉമ്മൻ ചാണ്ടിയെ ആണു ബാധിക്കുക. എന്നിട്ടും ഇത്തരം കാര്യങ്ങൾ ബോധപൂർവം ഉയർ‌ത്തിക്കൊണ്ടു വരികയാണ്. അന്നേ ചില കാര്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു എന്നല്ലേ യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങൾ കാണിക്കുന്നത്. അതെന്തിനാണ് നമ്മുടെ പിടലിക്ക് ഇടുന്നത്.’’

അന്നത്തെ പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രതിപക്ഷമെന്ന നിലയ്ക്ക് തങ്ങൾ പ്രതിഷേധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തിന് തയാറാകുമോ എന്ന ചോദ്യത്തിന് ആദ്യം അവർ അവശ്യം ഉന്നയിക്കട്ടെ, എന്നിട്ടു തീരുമാനിക്കാം എന്നായിരുന്നു പ്രതികരണം. 3 തവണ പിണറായി വിജയനെ ഫ്ലാറ്റിൽവച്ചു കണ്ടിരുന്നെന്ന ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ‘‘ഇറക്കിവിട്ടവർ പിന്നെ കാണാൻ വരുമോ?’’ എന്ന മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം.

ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയെന്ന ആരോപണം വെറുതേ: പിണറായി

തിരുവനന്തപുരം ∙ സിഎംആർഎൽ മാസപ്പടി വിവാദത്തിൽ, ഇല്ലാത്ത സേവനത്തിനു പണം വാങ്ങിയെന്ന ആരോപണം ഒരു ഏജൻസിയുടെ വാക്കു വിശ്വസിച്ചുകൊണ്ടു വെറുതേ പറയുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രഫഷനലായി അന്വേഷണം നടത്തുന്ന ഒരു ഏജൻസിയാണെങ്കിൽ ഇതിലൊന്നും എന്റെ പേരു വലിച്ചിഴയ്ക്കേണ്ടതില്ല. റിപ്പോർട്ടിൽ ബന്ധുത്വം പറയണമെങ്കിൽ കൃത്യമായ ഉദ്ദേശ്യം അവർക്കുണ്ട്. എന്നിലേക്കെത്തുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ രാഷ്ട്രീയം ആർക്കും   മനസ്സിലാകും.

അന്വേഷണം നടത്തിയപ്പോൾ ബന്ധപ്പെട്ട ആളോടു (മകളോട്) ചോദിക്കാത്തതെന്താണ്? ഇൗ പൈസ വാങ്ങിയത് അവർ കണ്ടെത്തിയതല്ലല്ലോ. കമ്പനിയുടെ കണക്കിൽ ഉള്ളതല്ലേ? കമ്പനി നിയമപരമായ എന്തെങ്കിലും വീഴ്ചകൾ വരുത്തിയിട്ടുണ്ടോ?

∙ ഇന്ററിം സെറ്റിൽമെന്റ് ബോർഡിനെതിരെ നിയമനടപടി സ്വീകരിക്കാത്തതെന്ത്?

അതു പറ്റുമെങ്കിൽ അവർ (മകൾ) ആലോചിക്കട്ടെ.

∙ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്നു സിഎംആർഎൽ തന്നെ മൊഴി നൽകിയതല്ലേ?

നിങ്ങളുടെ വിഷമം എനിക്കു മനസ്സിലായി. ഇൗ വിഷമത്തിൽ സഹതപിക്കുകയല്ലാതെ വേറെ മാർഗമില്ല. നിങ്ങൾ‌ നടത്തിക്കൊണ്ടിരിക്കുന്ന പത്രപ്രവർത്തനത്തിനു നാടിന്റെ പൊതുവായ സ്വീകാര്യത ലഭിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം നിങ്ങൾക്കുണ്ടാകും. ഇടിച്ചുതാഴ്ത്തിയാൽ തകരുന്ന ആളല്ല ഞാനെന്നു നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾ ശ്രമിക്ക്, നമുക്കു നോക്കാം.

ഇന്ന് ഇടതുമുന്നണി യോഗം

എൽഡിഎഫ് യോഗം ഇന്നു മൂന്നുമണിക്ക് എകെജി സെന്ററിൽ നടക്കും. ഘടകകക്ഷിയായ എൽജെഡി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു  കത്തു നൽകിയിട്ടുണ്ട്. കോവൂർ കുഞ്ഞുമോൻ എംഎൽഎയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു കഴിഞ്ഞു. എ.കെ.ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കണമെന്ന തോമസ് കെ.തോമസിന്റെ ആവശ്യം എൻസിപിയിൽ ആഭ്യന്തരകലഹം സൃഷ്ടിക്കുന്നു.

English Summary: Ganesh Kumar, Kadannappalli to be minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com