ആന ഇനി കാലുകൾ കോൺക്രീറ്റ് ടാങ്കിലിടും; ഷൂസ് ഒഴിവാക്കി, പാദരോഗത്തിന് പുതുചികിത്സ

Mail This Article
കോട്ടയം ∙ പ്ലാസ്റ്റിക്കിനു വിട; ആനകളുടെ പാദരോഗ ചികിത്സയ്ക്ക് സ്ഥിരമായ ‘ഫുട് ഡിപ്’ ഒരുക്കി വനം വകുപ്പ്. എറണാകുളം ജില്ലയിലെ കോടനാട് കപ്രിക്കാട് ആന ക്യാംപിലാണ് പാദചികിത്സയ്ക്കു സ്ഥിരം സംവിധാനം ഏർപ്പെടുത്തിയത്. ചികിത്സയുടെ ഭാഗമായി ആനയുടെ പാദങ്ങൾ ടാങ്കുകളിൽ മുക്കിവയ്ക്കുന്ന ചികിത്സാരീതിയാണു ഫുട് ഡിപ്. പ്ലാസ്റ്റിക് കൊണ്ടുള്ള താൽക്കാലിക സംവിധാനമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇത് ആനകൾ ചവിട്ടിപ്പൊട്ടിച്ചു കളയുന്നതിനാലാണു പുതിയ സംവിധാനം.
ആനകൾ സ്‌ഥിരമായി നിൽക്കുന്ന മണ്ണിൽനിന്ന് അണുബാധയേൽക്കുന്നതിലൂടെയാണു പാദരോഗം ഉണ്ടാകുന്നതെന്നാണു വിദഗ്‌ധരുടെ കണ്ടെത്തൽ. ഇതിനു പരിഹാരമായി ആനകളെ ഷൂസ് അണിയിക്കുന്നതിനെക്കുറിച്ചു വനംവകുപ്പിൽ പഠനം നടന്നിരുന്നു. ചില ആനകളിൽ ഇതു പരീക്ഷിച്ചെങ്കിലും ഫലപ്രദമായില്ല. തുടർന്നാണ് രോഗം ചികിത്സിച്ചു ഭേദമാക്കുന്നതിനുള്ള കേന്ദ്രത്തിൽ സ്ഥിരം ‘ഫുട് ഡിപ്’ എന്ന തീരുമാനത്തിലെത്തിയത്.
നാട്ടാനകൾ കുറയുന്നു
കേരളത്തിൽ 6 മാസത്തിനിടെ 14 നാട്ടാനകൾ ചരിഞ്ഞു. മുൻപ് ആനകളുടെ സ്വാഭാവിക മരണം 60–62 വയസ്സിലായിരുന്നെങ്കിൽ ഇപ്പോൾ 33 –34 വയസ്സിലാണു കൂടുതൽ മരണവും. ചികിത്സയുടെ അപര്യാപ്തതയാണു മുഖ്യകാരണമെന്നു വിദഗ്ധർ പറയുന്നു. 2018ലെ കണക്കെടുപ്പുപ്രകാരം സംസ്ഥാനത്ത് 521 നാട്ടാനകൾ ഉണ്ടായിരുന്നു. ഇപ്പോൾ 416 ആയി കുറഞ്ഞു.
English Summary: Treatment for elephants