ADVERTISEMENT

തിരുവനന്തപുരം ∙ മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്ന അക്രമ സ്വഭാവമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രികളിൽ ഹാജരാക്കുമ്പോൾ നിർബന്ധമായും വിലങ്ങിടണമെന്നും വൈദ്യ പരിശോധനയ്ക്ക് വിലങ്ങഴിക്കണമെന്നു ഡോക്ടർ അറിയിച്ചാൽ മാത്രമേ അഴിക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കുന്ന മെഡിക്കൽ, ലീഗൽ പരിശോധനാ മാർഗനിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. 

പരിശോധനാ സമയത്ത് അപകടകരമായ സ്ഥിതി ഉണ്ടായാൽ ഇടപെടാൻ കഴിയുംവിധം പൊലീസ് നിലയുറപ്പിക്കണം. ഡോക്ടർ ആവശ്യപ്പെട്ടാൽ മാത്രമേ പൊലീസ് മാറിനിൽക്കാവൂ. 

വൈദ്യ പരിശോധനയ്ക്കു കൊണ്ടു പോകുമ്പോൾ ആവശ്യത്തിനു പൊലീസ് ഒപ്പമുണ്ടാകണം. പരിശോധിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അവർക്കായിരിക്കും. 

മുതിർന്ന ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കണം. മുതിർന്ന ഡോക്ടർ ഇല്ലെങ്കിൽ ഹൗസ് സർജനോ ജൂനിയർ റസിഡന്റോ പരിശോധിക്കണം. പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോൾ പ്രത്യേകം നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും ശാരീരിക, മാനസിക, ലഹരി നില പൊലീസ് വിലയിരുത്തണം. സംശയം തോന്നിയാൽ സ്വകാര്യ നോട്ട് ബുക്കിലും പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരുമ്പോൾ ജനറൽ ഡയറിയിലും രേഖപ്പെടുത്തണം. നേരിട്ട് ആശുപത്രിയിലേക്കു കൊണ്ടുപോയാൽ ഫോണിലൂടെ സ്റ്റേഷനിൽ അറിയിക്കണം. മെഡിക്കൽ പരിശോധനയ്ക്കു മുൻപ് ആശുപത്രി ജീവനക്കാരെയും അറിയിക്കണം. വൈദ്യ പരിശോധനയ്ക്കു മുന്നോടിയായി ബ്രത്തലൈസർ ഉപയോഗിക്കണം. രക്ത പരിശോധനയ്ക്കു ശേഷമേ ഡ്രങ്കൺനസ് സർട്ടിഫിക്കറ്റിലെ അന്തിമ അഭിപ്രായം നൽകാവൂ. 
മറ്റു നിർദേശങ്ങൾ: 

∙മദ്യപിച്ചു വാഹനം ഓടിച്ചവർ, പൊതുസ്ഥലത്തു മദ്യപിച്ചവർ, അക്രമാസക്തർ, കലാപം, മോശം പെരുമാറ്റം തുടങ്ങിയവയുടെ പേരിൽ കസ്റ്റഡിയിൽ ഉള്ളവർ തുടങ്ങിയവരിൽ ഒന്നിലേറെ പേരെ ഒരേസമയം അത്യാഹിത വിഭാഗത്തിലേക്ക് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കരുത്. ഇത്തരം സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കും അത്യാഹിത വിഭാഗത്തിനുമുള്ള സുരക്ഷ പൊലീസ് ഉറപ്പാക്കണം.

∙ കസ്റ്റഡിയിലാകുന്നവരുടെ അന്തസ്സിനെ മാനിച്ചു കൊണ്ടു തന്നെ ആയുധം, ആയുധമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ, ലഹരി മരുന്ന്, വിഷം എന്നിവ കൈവശമില്ലെന്ന് ഉറപ്പാക്കണം. ജുഡീഷ്യൽ ഓഫിസർമാരുടെയും ഡോക്ടർമാരുടെയും മുന്നിൽ ഹാജരാക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.

∙അക്രമത്തിലേക്ക് നയിക്കാവുന്ന പെരുമാറ്റം ഉണ്ടെങ്കിൽ പരിശോധനയ്ക്കു ഹാജരാക്കുന്നതിനു മുൻപ് ഡോക്ടറെ അറിയിക്കണം. ഇത്തരക്കാരെ ശാന്തമാക്കാൻ ഡോക്ടറെയും ജീവനക്കാരെയും പൊലീസ് സഹായിക്കുകയും ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുകയും വേണം.

∙പ്രതിയുടെ ശരീരത്തിൽ മുറിവുകളോ പാടുകളോ കണ്ടാൽ, അറസ്റ്റിന് മുൻപാണോ ശേഷമാണോ സംഭവിച്ചതെന്ന് കുറ്റാരോപിതനോട് ചോദിച്ചു റിപ്പോർട്ടിൽ ഡോക്ടർ രേഖപ്പെടുത്തണം. അറസ്റ്റിന്റെ സമയവും റിപ്പോർട്ടിൽ വ്യക്തമാക്കണം.

∙മാനസിക പ്രശ്‌നമുള്ള കുട്ടികളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുമ്പോൾ എസ്‌ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഇക്കാര്യം മജിസ്ട്രേട്ടിനെ അറിയിക്കണം.

∙അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമ്പോൾ മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ വിലങ്ങിടാൻ പാടില്ല.

∙മെഡിക്കൽ ഉദ്യോഗസ്ഥർക്കു നേരെ അക്രമം ഉണ്ടായാൽ ഒരു മണിക്കൂറിനകം ആശുപത്രി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തി എഫ്‌ഐആർ റജിസ്റ്റർ ചെയ്യുകയും 60 ദിവസത്തിനകം കുറ്റപത്രം നൽകുകയും വേണം. 

∙മദ്യപിച്ചോ അക്രമാസക്തനായ നിലയിലോ അജ്ഞാതരെ പൊലീസ് എസ്കോർട്ട് ഇല്ലാതെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അക്കാര്യം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. വിവരം ലഭിച്ചാലുടൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണം. ചികിത്സാ നടപടി പൂർത്തിയാകുന്നതുവരെ നിയന്ത്രണം ഏറ്റെടുക്കണം. 

English Summary: Violent offenders should be handcuffed during a medical examination at the hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com