ADVERTISEMENT

കൊച്ചി∙ അട്ടപ്പാടി മധു വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയർ അഭിഭാഷകനായ അഡ്വ. കെ. പി. സതീശനെയും അഡീഷനൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി. വി. ജീവേഷിനെയും സർക്കാർ നിയമിച്ചു. എന്നാൽ നിയമനത്തിനെതിരെ മധുവിന്റെ മാതാവ് മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹർജി നൽകി. തങ്ങൾക്കു പൂർണ വിശ്വാസമുള്ള അഭിഭാഷകനെ നിയമിക്കണമെന്നാണ് ആവശ്യം.

തങ്ങൾക്കു സ്വീകാര്യനല്ലാത്ത വ്യക്തിയെ സ്പെഷൽ പ്രോസിക്യൂട്ടറാക്കി എന്നാണു മല്ലിയമ്മയുടെ പരാതി. മധു വധക്കേസിൽ പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന സർക്കാരിന്റെ അപ്പീലിൽ അഡീ. പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ആണു ഹാജരാകുന്നത്. ഇതിനിടെ സ്പെഷൻ പ്രോസിക്യൂട്ടർ നിയമനം ആവശ്യപ്പെട്ടു മല്ലിയമ്മ  ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അഡ്വ. പി. വി. ജീവേഷിനെയും വിചാരണക്കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. രാജേഷ്. എം. മേനോൻ, അഡ്വ. സി.കെ. രാധാകൃഷ്ണൻ എന്നിവരെയും സ്പെഷൽ പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നായിരുന്നു ആവശ്യം. ഏതെങ്കിലും സീനിയർ അഭിഭാഷകരുടെ പേര് നിർദേശിച്ചാൽ പരിഗണിക്കാമെന്ന് സർക്കാർ അറിയിച്ചു. ഈ ഹർജി പരിഗണനയിലിരിക്കെയാണു നിയമനം. 

അടുത്ത ദിവസം കേസ് പരിഗണനയ്ക്കു വരുമ്പോൾ നിയമന വിവരം സർക്കാർ അറിയിക്കും. ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണു സർക്കാർ. 

ആദിവാസി യുവാവായ മധുവിനെ 2018 ഫെബ്രുവരി 22ന് മോഷണക്കുറ്റം ആരോപിച്ചു പ്രതികൾ മർദിച്ചു കൊലപ്പെടുത്തി എന്നാണു കേസ്. 13 പ്രതികൾക്ക് വിചാരണക്കോടതി 7 വർഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകൾ ഹൈക്കോടതിയിലുണ്ട്.

English Summary : Attapadi Madhu murder case: Madhu's mother against prosecutor appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com