പിന്നാക്ക സംവരണ പട്ടിക പുതുക്കൽ നടപടികളിലേക്ക് സർക്കാർ

Mail This Article
തിരുവനന്തപുരം ∙ സുപ്രീംകോടതിയുടെ നിർദേശം കണക്കിലെടുത്ത് സംസ്ഥാനത്തെ പിന്നാക്ക സംവരണ പട്ടിക പുതുക്കുന്നതിനുള്ള നടപടികളിലേക്കു സർക്കാർ വൈകാതെ കടന്നേക്കും. പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജാതി സർവേ നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാമെന്നറിയിച്ച് സംസ്ഥാന പിന്നാക്ക കമ്മിഷനും സർക്കാരിനു കത്തു നൽകി.
സർവേ നടത്തിയാൽ വിവിധ പിന്നാക്ക സമുദായങ്ങൾക്കു സംവരണം കൊണ്ടു ലഭിച്ച സാമൂഹിക, സാമ്പത്തിക നേട്ടങ്ങൾ കൂടുതൽ വ്യക്തമാകും. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ നിന്നു ചില സമുദായങ്ങൾ പുറത്തു പോകുകയും ചില സമുദായങ്ങൾ പുതുതായി ഉൾപ്പെടുകയും ചെയ്യും. ഇതു സമൂഹത്തിൽ എന്തു പ്രതികരണമുണ്ടാക്കും എന്ന ആശങ്ക സർക്കാരിനുണ്ട്. നിലവിൽ സമുദായങ്ങളെ പട്ടികകളിൽ ചേർക്കുന്നതും ഒഴിവാക്കുന്നതും പിന്നാക്ക, മുന്നാക്ക കമ്മിഷനുകൾ നൽകുന്ന ശുപാർശ കണക്കിലെടുത്താണ്.
സർവേ നടത്തി പട്ടിക അടിമുടി പരിഷ്കരിക്കുകയും സംവരണ ശതമാനത്തിൽ മാറ്റം വരുത്തുകയും ചെയ്യുക എളുപ്പമല്ല. നേരത്തേ ഹൈക്കോടതി നിർദേശിച്ചിട്ടും സർക്കാർ അനങ്ങാതിരുന്നതു വിവിധ കോണുകളിൽ നിന്നുണ്ടായേക്കാവുന്ന പ്രതിഷേധം ഭയന്നാണ്.
സർവേയ്ക്കു തുടങ്ങും മുൻപ് പ്രബല പിന്നാക്ക സമുദായങ്ങളുമായി അഭിപ്രായ ഐക്യം ഉണ്ടാക്കാനും സർക്കാർ ശ്രമിക്കും.മറ്റന്നാൾ പിന്നാക്ക കമ്മിഷന്റെ യോഗം ചേരുന്നുണ്ടെങ്കിലും ഇൗ വിഷയം ചർച്ചയ്ക്കെടുക്കില്ല. സർക്കാർ തീരുമാനമെടുത്താൽ തുടർ നടപടികൾക്കു സഹായിക്കാമെന്നാണു കമ്മിഷന്റെ നിലപാട്. നിലവിൽ 80 സമുദായങ്ങളാണ് പിന്നാക്ക സമുദായ പട്ടികയിലുള്ളത്.
വഴിത്തിരിവായി സുപ്രീംകോടതി നോട്ടിസ്
സെൻസസ് നടത്തി പട്ടിക പുതുക്കാൻ സംസ്ഥാനങ്ങൾക്കു കഴിയും എന്നറിയിച്ച് കേന്ദ്ര സർക്കാർ സംസ്ഥാന പിന്നാക്ക കമ്മിഷനു 2 മാസം മുൻപ് കത്തയച്ചിരുന്നു. എന്നാൽ, സെൻസസ് കേന്ദ്ര വിഷയം ആയതിനാൽ സംസ്ഥാനങ്ങൾക്കു നടത്താൻ കഴിയില്ലെന്നാണു കമ്മിഷന്റെ നിലപാട്. അടുത്ത കാലത്തു മുന്നാക്ക സർവേ നടത്തിയതു പോലെ പിന്നാക്ക സർവേ നടത്താമെന്നാണു കമ്മിഷന്റെ വിലയിരുത്തൽ. സുപ്രീംകോടതിയുടെ നോട്ടിസ് കൂടി വന്നതോടെ സർക്കാർ സർവേയ്ക്കു തുടക്കമിടുമെന്നാണു സൂചന.
English Summary: Kerala Government to update backward reservation list