ADVERTISEMENT

കാട്ടാക്കട (തിരുവനന്തപുരം) ∙ സിപിഐ നേതൃത്വത്തിലുള്ള ഭരണസമിതി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി നടത്തിയ കൊള്ളയാണ് കണ്ടല സർവീസ് സഹകരണ ബാങ്കിനെ കടക്കെണിയിലാക്കിയതെന്നു സഹകരണവകുപ്പ് റിപ്പോർട്ട്. സ്വന്തക്കാർക്ക് അനധികൃതമായി കോടികൾ വായ്പ നൽകിയും ധൂർത്തടിച്ചുമാണു ബാങ്കിനെ കെണിയിലാക്കിയത്. 

നിക്ഷേപകർക്ക് ബാങ്ക് തിരികെ നൽകാനുള്ളത് 173 കോടി രൂപയാണ്. ബാങ്കിനു വിവിധ വായ്പ ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ളതു വെറും 69 കോടി രൂപയും. അത്യാവശ്യത്തിനു പോലും പണം പിൻവലിക്കാനാകാതെ വന്നതോടെ നിക്ഷേപകർ കടക്കെണിയിലും പ്രതിസന്ധിയിലുമായി. കാരണക്കാരായ ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ കർശന നടപടി ഉണ്ടാകണമെന്ന് അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. മുൻ പ്രസിഡന്റും ജീവനക്കാരും ബന്ധുക്കളുടെ പേരിൽ അനധികൃത വായ്പയായി നേടിയത് 34.43 കോടി രൂപയാണ്.

പതിനായിരത്തോളം പേരാണു തങ്ങളുടെ ചെറുതും വലുതുമായ സമ്പാദ്യങ്ങൾ നിക്ഷേപിച്ചത്. കാലാവധി പൂർത്തിയായ നിക്ഷേപത്തുക തിരികെനൽകാൻ കഴിയാത്ത വിധം ബാങ്ക് പ്രതിസന്ധിയിലായതോടെ സിപിഐ നേതാവ് എൻ.ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി കഴിഞ്ഞ മാസം രാജിവച്ചു. അഡ്മിനിസ്ട്രേറ്ററാണ് ഇപ്പോൾ ഭരണം. 

വായ്പാസംഘങ്ങളുടെ ക്ലാസ് 5 ൽ പ്രവർത്തിക്കാൻ യോഗ്യതയുള്ള സംഘം ക്ലാസ് 1 ൽ നിലനിർത്തി. റീ ക്ലാസിഫിക്കേഷൻ നടത്താതെ ചെലവിനത്തിൽ നിക്ഷേപത്തിൽ നിന്നു വൻതുക മാറ്റി ധൂർത്തടിച്ചു. ഭരണസമിതിക്കെതിരെ സഹകരണ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നു റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഒരു ജാമ്യവസ്തു കാണിച്ച് പല വായ്പകൾ നൽകി. 3 സെന്റിനു താഴെ ഭൂമി ജാമ്യം സ്വീകരിച്ച് ലക്ഷങ്ങൾ വായ്പ നൽകി – ഇങ്ങനെ ക്രമക്കേടുകളുടെ ഘോഷയാത്രയാണ് ബാങ്കിൽ നടന്നിരുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.

ഭാസുരാംഗൻ പ്രസിഡന്റായിരുന്ന മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിനു നിയമവിരുദ്ധമായി വൻതുക വായ്പ നൽകി. ഈ വായ്പ വർഷങ്ങളായി കുടിശികയാക്കി ബാങ്കിനു നഷ്ടമുണ്ടാക്കി. ഇതിനു പുറമേ, മാറനല്ലൂർ ‍ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നിന്ന് 5 ലക്ഷം രൂപയുടെ ഓഹരി കണ്ടല ബാങ്ക് വാങ്ങി. ഇതു പ്രസിഡന്റായിരുന്ന എൻ.ഭാസുരാംഗന്റെ സ്വന്തം താൽപര്യത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. 

സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിച്ച പലിശനിരക്കിനെക്കാൾ കൂടുതൽ തുക പലിശ നൽകി നിക്ഷേപം സ്വീകരിച്ചു. എംഡിഎസ് തുക ബാങ്കിൽ സാങ്കൽപിക നിക്ഷേപമായി കാണിച്ച് ഇല്ലാത്ത നിക്ഷേപത്തിനു കൂടിയ പലിശ നൽകി. സ്വന്തം താൽപര്യം സംരക്ഷിക്കാൻ സംഭാവനകളും പരസ്യങ്ങളും നൽകി. അനുമതി ഇല്ലാതെ കൂടിയ തുക ചെലവഴിച്ച് നിർമാണ പ്രവർത്തനങ്ങളും സാധന സാമഗ്രികളും വാങ്ങി. നിക്ഷേപം ക്യാൻവാസ് ചെയ്യാൻ ജീവനക്കാരെ നിയോഗിച്ചു – ഒട്ടേറെ ക്രമക്കേടുകൾ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. 

English Summary : Kandala service co operative bank also fallen due to providing loans for own persons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com