ADVERTISEMENT

തൃശൂർ ∙ വായ്പയെടുത്തതു തൃശൂർ സഹകരണ ബാങ്കിന്റെ കൂർക്കഞ്ചേരി ശാഖയിൽ, ജപ്തി നോട്ടിസ് ലഭിച്ചതു ശക്തൻ ശാഖയിലെ എടുക്കാത്ത വായ്പയുടെ പേരിൽ! ഈ തട്ടിപ്പെങ്ങനെ സംഭവിച്ചെന്നറിയാൻ നെടുപുഴ വട്ടപ്പിന്നി കൊച്ചുകുളത്തിൽ ഷാബു തൃശൂർ വിജിലൻസ് കോടതിക്കു നൽകിയ കേസ് നിലനിൽക്കെ ഇദ്ദേഹത്തിന്റെ വീടും പറമ്പും ബാങ്ക് ലേലം ചെയ്തതോടെ കുടുംബം വഴിയാധാരമായി. 76 വയസ്സുള്ള അമ്മയേയും ഭാര്യയെയും അവിവാഹിതയായ മകളെയും കൂട്ടി എങ്ങോട്ടു പോകണമെന്നറിയാത്ത അവസ്ഥയിലാണു ലോട്ടറി വിൽപനക്കാരൻ ഷാബു. ലേലത്തുകയും 5% പിഴപ്പലിശയും ചേർത്ത് 30 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ ലേലം ചെയ്ത വീടും പറമ്പും തിരിച്ചെടുക്കാൻ അവസരമുണ്ടെന്നു ബാങ്ക് ഷാബുവിനെ അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ ലേലം കൊണ്ടയാൾക്കു വീടും പറമ്പും ഒഴിഞ്ഞുകൊടുക്കണം. 

ഷാബുവിന്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ: മകളുടെ വിവാഹാവശ്യത്തിനായി വീടിന്റെ ആധാരം പണയപ്പെടുത്തി 2016ൽ കൂർക്കഞ്ചേരി ശാഖയിൽ നിന്ന് 4 ലക്ഷം രൂപ വായ്പയെടുത്തു. 7 തവണ കൃത്യമായി തിരിച്ചടച്ചു. മകൾക്കു തുടർച്ചയായി 3 തവണ ശസ്ത്രക്രിയ വേണ്ടിവന്നതും പിന്നീട് കോവിഡും കാരണം തിരിച്ചടവ് മുടങ്ങി. ജപ്തി നോട്ടിസ് ലഭിച്ചതോടെ ബാങ്കിന്റെ അദാലത്തിൽ പങ്കെടുത്തു. വീടും പറമ്പും വിറ്റു വായ്പ തിരിച്ചടയ്ക്കാമെന്നറിയിച്ചു. 

ഇതിനിടെ, 2020ൽ ശക്തൻ ശാഖയിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചു. താനൊരിക്കൽ‌ പോലും പോയിട്ടില്ലാത്ത ശക്തൻ ശാഖയിൽനിന്ന് എത്ര രൂപയാണു വായ്പയെന്നോ കുട‍ിശികയെന്നോ വ്യക്തമാക്കാതെയായിരുന്നു നോട്ടിസ്. തന്റെ പേരിൽ ബാങ്കിലൊരു വായ്പാ അപേക്ഷയുണ്ടെങ്കിൽ കാണണമെന്ന ആവശ്യവുമായി ബാങ്കിനെ സമീപിച്ചെങ്കിലും അധികൃതർ പരിഗണിച്ചില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും മറുപടി ലഭിച്ചില്ല. വൻ തട്ടിപ്പാണെന്നു മനസ്സിലായതോടെ വിജിലൻസ് കോടതിയെ സമീപിച്ചു. പരാതി കോടതി പരിഗണിച്ചുകൊണ്ടിരിക്കെ ഇന്നലെ രാവിലെ തൃശൂർ സഹകരണ ബാങ്കിൽ നിന്നൊരു കത്തു ലഭിച്ചു. കഴിഞ്ഞ 20ന് 7.63 ലക്ഷം രൂപയ്ക്കു ഷാബുവിന്റെ വീടും പറമ്പും ലേലം ചെയ്തെന്നായിരുന്നു കത്തിൽ. വീടിന‍ും പറമ്പിനും ബാങ്ക് നിശ്ചയിച്ച മതിപ്പുവില 11 ലക്ഷമാണെങ്കിലും ഇതിലും കുറഞ്ഞ വിലയ്ക്ക് എങ്ങനെ ലേലം നടത്തിയെന്നതും അവ്യക്തം. 

English Summary : Land and house were auctioned for loan that was not taken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com