ADVERTISEMENT

തിരുവനന്തപുരം ∙ കരുവന്നൂർ കുംഭകോണവുമായി ബന്ധപ്പെട്ട് സിപിഎം അംഗത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലായി. അരവിന്ദാക്ഷനു പിന്നാലെ എ.സി. മൊയ്തീൻ, എം.കെ.കണ്ണൻ തുടങ്ങിയ വലിയ നേതാക്കളും ഇ.ഡി വലയിൽ കുരുങ്ങുമോ എന്ന ഉത്കണ്ഠ സിപിഎം നേതൃത്വത്തിൽ ശക്തമായി. സഹകരണ മേഖലയിലെ സിപിഎമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തകരാണ് ഇരുവരും. സിഎംപിയിൽ ആയിരുന്ന കണ്ണനെ പാർട്ടി ലയനത്തെത്തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനു പിന്നിലെ ഒരു കാരണം സഹകാരി എന്ന നിലയിൽ അദ്ദേഹം ആർജിച്ചെടുത്ത അംഗീകാരമാണ്. 

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ അന്വേഷണത്തെയും നടപടികളെയും രാഷ്ട്രീയ നീക്കമായി കാണാനും അവതരിപ്പിക്കാനുമാണ് സിപിഎം തീരുമാനം. ഇ.ഡി അന്വേഷണത്തോട് സഹകരിച്ചുവന്ന അരവിന്ദാക്ഷൻ പെട്ടെന്ന് അവർക്കെതിരെ പരാതിപ്പെട്ടതും പൊലീസിനെ സമീപിച്ചതും പാർട്ടി അനുമതിയോടെയാണ്. 

സ്വർണക്കള്ളക്കടത്ത് കേസിൽ ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ഒന്നാം പിണറായി സർക്കാരിനെതിരെ നടത്തിയ നീക്കങ്ങളുടെ തുടർച്ചയെന്നാണ് കരുവന്നൂരിലെ അന്വേഷണത്തെയും സിപിഎം വ്യാഖ്യാനിക്കുന്നത്. സ്വർണക്കടത്ത് കേസ് ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യമായിരുന്നില്ല. കരുവന്നൂരിൽ പാർട്ടിക്കാർ അടക്കമുളളവരുടെ നിക്ഷേപമാണ് നഷ്ടപ്പെട്ടത്. അവരോടു മറുപടി പറയാൻ പോലും കഴിയാതെ നേതൃത്വം പകച്ചുനിന്നപ്പോഴാണ് ആ നേതൃത്വത്തിന്റെ തന്നെ ഭാഗമായ പലരും ബാങ്കിനെ തിരിമറികളുടെ കേന്ദ്രമാക്കി മാറ്റിയെന്ന വിവരം കൂടി പുറത്തേക്കു വന്നത്. 

നേതാക്കൾ സാമ്പത്തിക ശക്തികളുമായി ചങ്ങാത്തത്തിലാകുന്നതിന്റെ അനന്തരഫലമായി ഇതിനെ കാണുന്നവർ പാർട്ടിയിൽ തന്നെയുണ്ട്. നോട്ട് നിരോധനത്തെ എതിർത്തവരാണ് സിപിഎം. എന്നാൽ കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ചു നടന്ന കള്ളപ്പണം വെളുപ്പിക്കലിൽ ഏറിയ പങ്കും നടന്നത് ആ സമയത്താണ്. നോട്ട് നിരോധനത്തിനെതിരെ പാർട്ടി സമരം ചെയ്യുമ്പോൾ പാർട്ടിക്കാർ തന്നെ കള്ളപ്പണം വെളുപ്പിക്കാൻ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നോ എന്ന ചോദ്യവും ഉയരുന്നു.

English Summary : CPM in defensive in Karuvannur bank scam case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com