ADVERTISEMENT

ഇരിങ്ങാലക്കുട ∙ സ്വന്തമായി വീടില്ല, ഒരു തുണ്ടു ഭൂമിയില്ല. ജീവിക്കുന്നതു വാടക വീട്ടിൽ, സെക്യൂരിറ്റിപ്പണിയിലൂടെ ഉപജീവനം. കരുവന്നൂർ സഹകരണ ബാങ്കിൽ 300 കോടിയുടെ തട്ടിപ്പിന്റെ ബാധ്യത തലയിലേറ്റേണ്ടിവന്ന മുൻ ഭരണസമിതിയംഗം വി.കെ സുഗതന്റെ ജീവിതമാണിത്. തട്ടിപ്പു നടത്തിയവരും ഉന്നത നേതാക്കളും ചേർന്നു പാപഭാരം തന്റെ തലയിലിട്ടു ചതിക്കുകയായിരുന്നെന്നു സുഗതൻ പറയുന്നു. തട്ടിപ്പിന്റെ ബാധ്യത ഏറ്റെടുത്തു പലിശ സഹിതം പത്തരക്കോടി രൂപ അടയ്ക്കണമെന്ന ജപ്തി നോട്ടിസ് ആണു സുഗതന്റെ കൈവശമുള്ള ഏക സമ്പാദ്യം. 

മൂർക്കനാട് സ്വദേശി കറത്തുപറമ്പിൽ സുഗതൻ (58) വള്ളിക്കാഞ്ഞിരം ഭാഗത്തെ വാടക വീട്ടിലാണു ഭാര്യയ്ക്കും മകനുമൊപ്പം താമസം. നേരത്തേ കരുവന്നൂർ പുഴയുടെ തീരത്തെ പുറമ്പോക്കിലായിരുന്നു. സിപിഎം പ്രവർത്തകനായാണു ദീർഘകാലം ജീവിച്ചത്. പ്രാദേശിക നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായപ്പോൾ സിപിഐയിലേക്കു മാറി. 2011ൽ ബാങ്കിന്റെ ഭരണസമിതിയിലെത്തി. ബാങ്ക് സെക്രട്ടറിയുടെ ഇടപാടുകളെപ്പറ്റി മൂന്നാമത്തെ ഭരണസമിതി യോഗം മുതൽ പാർട്ടി നേതൃത്ത്തെ അറിയിച്ചു. എന്നാൽ, ഒത്തുതീർപ്പിലൂടെ മുന്നോട്ടു പോകാനായിരുന്നു നിർദേശം. 

5 ലക്ഷത്തിനു മുകളിലുള്ള ഒരു വായ്പ പോലും തന്റെ മേഖലയിൽ നിന്നു പാസ്സാക്കിയിട്ടില്ലെന്നു സുഗതൻ ആണയിടുന്നു. പക്ഷേ, ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് 77 ദിവസം ജയിലിലിട്ടു. ജാമ്യത്തുകയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുക്കേണ്ടി വന്നെന്നു ഭാര്യ തങ്കം പറയുന്നു. ഈ കടം തീർക്കാൻ മാസം 9000 രൂപ വീതം അടച്ചുകൊണ്ടിരിക്കുകയാണ്. ജയിലിൽ കഴിഞ്ഞ സമയത്തു രക്തസമ്മർദവും പ്രമേഹവും മൂർഛിച്ച് ഒരു കാൽ തളർന്നു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷമാണു ചലനശേഷി തിരിച്ചു കിട്ടിയത്. ഭരണസമിതി അംഗങ്ങളിൽ നിന്നു 125 കോടി ഈടാക്കാനുള്ള ഉത്തരവിന്റെ ഭാഗമായാണു സുഗതനും പത്തരക്കോടി രൂപയുടെ ജപ്തി നോട്ടിസ് ലഭിച്ചത്. ഈ പണം അടയ്ക്കാത്തതിന്റെ പേരിൽ അടുത്തിടെ ജപ്തി നടപടിക്കായി ഉദ്യോഗസ്ഥർ വീട്ടിലെത്തി. എന്നാൽ, സുഗതന്റെ അവസ്ഥ കണ്ടു തുടർനടപടി നീട്ടിവച്ചു മടങ്ങി. 

English Summary: No house or land, job security; Sugathan's liability is Rs 10.5 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com