ADVERTISEMENT

കൊച്ചി ∙ അതിദാരിദ്ര്യം പൂർണമായും ഇല്ലാതാക്കിയ സംസ്ഥാനമായി 2025 നവംബർ ഒന്നിനു കേരളത്തെ മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വികസന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാൻ ചേർന്ന മേഖലാതല യോഗത്തിനു ശേഷ‌മാണ്  മുഖ്യമന്ത്രി ഇതു പറഞ്ഞത്.

എക്കൽ നിക്ഷേപം മൂലം വേമ്പനാട്ട് കായലിന്റെ ആഴം ഗണ്യമായി കുറയുന്നതു പരിശോധിച്ചു വിശദ പദ്ധതി തയാറാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാന സർക്കാർ ഇതിനകം പ്രഖ്യാപിച്ച പദ്ധതികളിലും മാലിന്യ നീക്കത്തിലും വലിയ മുന്നേറ്റമുണ്ടാക്കാനായി. 

ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി സൗജന്യമായി ഭൂമി തരാൻ കൂടുതൽ പേരെ പ്രേരിപ്പിക്കണം. ഭൂമി ഇല്ലാത്തതുകൊണ്ടു വീടു നിർമിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ശുദ്ധജലം പൈപ്പ് വഴി എല്ലാ വീടുകളിലും എത്തിക്കുന്ന ജൽജീവൻ മിഷനിലൂടെ നാട്ടിൽ വലിയ മാറ്റമുണ്ടാകും. സർക്കാർ ഓഫിസുകളിലെത്തുന്ന പൊതുജനങ്ങൾക്കു സംതൃപ്തി ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശുചിമുറിമാലിന്യ സംസ്കരണം: കർശനനടപടികൾ വേണം

ശുചിമുറി മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്ന പ്രശ്നം പരിഹരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മാലിന്യ സംസ്കരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം. പൊതു സ്ഥലത്തു മാലിന്യം തള്ളുന്നതു കുറഞ്ഞിട്ടുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരെ പിഴയീടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കർശനമായി തുടരും. 

ജില്ലകളിൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് (എഫ്എസ്ടി) പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു കലക്ടർമാർ അറിയിച്ചു. വാഹനങ്ങളിൽ സ്ഥാപിക്കുന്ന തരത്തിലുള്ള പ്ലാന്റുകളും നടപ്പാക്കുന്നുണ്ട്. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു അവലോകന യോഗത്തിന്റെ തുടക്കം. വേലിയേറ്റത്തിൽ വീടുകളിൽ വെള്ളം കയറുന്നതു മൂലം എറണാകുളം ആലപ്പുഴ, കോട്ടയം ജില്ലകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും യോഗം വിലയിരുത്തി.

മുഖ്യമന്ത്രിയോടൊപ്പം മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ചീഫ് സെക്രട്ടറി ഡോ. വി. വേണുവും ഡിജിപി ഡോ. എസ്. ദർവേഷ് സാഹിബും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജില്ല കലക്ടർമാരായ എൻ.എസ്.കെ. ഉമേഷ് (എറണാകുളം), വി. വിഘ്നേശ്വരി (കോട്ടയം) ഹരിത വി. കുമാർ (ആലപ്പുഴ), ഷീബ ജോർജ് (ഇടുക്കി) എന്നിവർ അതതു ജില്ലകളിലെ പദ്ധതികളുടെ പുരോഗതിയും പരിഹാരം കാണേണ്ട പ്രധാന പ്രശ്നങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. 

തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ‍ഡോ. ശർമിള മേരി ജോസഫ്, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിങ്, പൊതുമരാമത്തു വകുപ്പ് സെക്രട്ടറി കെ. ബിജു തുടങ്ങിയവർ വിവിധ പദ്ധതികളുടെ പുരോഗതി യോഗത്തിൽ വിശദീകരിച്ചു.

English Summary: Will study the shallowing of the embankment of Vembanad Lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com