ADVERTISEMENT

കണ്ണൂർ ∙ സെൻട്രൽ ജയിലിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ ചിലരുടെ സമാന്തരഭരണം. ജയിലിൽ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതിൽപോലും ഇവർ ഇടപെടുന്നു. ഒരു പ്രിസൺ ഓഫിസറുടെയും ഒരു അസി.പ്രിസൺ ഓഫിസറുടെയും സഹായത്തോടെയാണിത്.

കഞ്ചാവ്, മദ്യം, ബീഡി, മൊബൈൽ ഫോൺ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങി തടവുകാരുടെ നിയമവിരുദ്ധമായ ആവശ്യങ്ങളെല്ലാം ഇവർ ‘പ്രതിഫലം’ പറ്റി ചെയ്തുകൊടുക്കുന്നു. ആളനക്കം കുറഞ്ഞ ഇടങ്ങളിൽ മതിലിനു മുകളിലൂടെയാണു സാധനങ്ങൾ എറിഞ്ഞുകൊടുക്കുന്നത്. ഫോൺ റീചാർജ് ചെയ്യാനും സംഘത്തിന്റെ സഹായമുണ്ട്. റിമാൻഡ് തടവുകാരുടെ ജാമ്യത്തിന് അഭിഭാഷകരെ ഏർപ്പാടാക്കുന്നതും ഇവർ തന്നെ. ജയിൽവാസം ഒഴിവാക്കി, ആശുപത്രിവാസം ലഭിക്കാനും ഇടയ്ക്കു പരോൾ ലഭിക്കാനും തടവുകാർ ഇവരെയാണു സമീപിക്കുന്നത്. 

നിരീക്ഷണ ടവർ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. തടവുകാർക്കുള്ള പൊതു ഫോണിൽ നിന്നാണു സാധനങ്ങളെത്തിക്കാനും മൊബൈൽ ഫോൺ റീചാർജ് ചെയ്യാനുമൊക്കെ പുറത്തേക്കു വിളിക്കുന്നത്. പ്രതിഫലത്തിന്റെ പണമിടപാടുകൾ ജയിലിനു പുറത്താണ്. സേവനം കൈപ്പറ്റിയ തടവുകാരുടെ ബന്ധുക്കൾ, ടിപി കേസ് പ്രതികൾ നിർദേശിക്കുന്നവർക്ക് ഓൺലൈനായി പണം നൽകണം. ടി.കെ.രജീഷടക്കം, ടിപി കേസിലെ 6 പ്രതികളാണു കണ്ണൂർ സെൻട്രൽ ജയിലിലുള്ളത്. 5 വർഷത്തിലൊരിക്കൽ ജയിൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്ന നിർദേശം കണ്ണൂരിൽ നടപ്പായിട്ടില്ല. അതേസമയം, സെൻട്രൽ ജയിൽ ഇപ്പോഴും ഉദ്യോഗസ്ഥ നിയന്ത്രണത്തിൽ തന്നെയാണെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും സൂപ്രണ്ട് പി.വിജയൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com