ADVERTISEMENT

കോഴിക്കോട്∙ സഹകരണ മേഖലയിൽ മാത്രമല്ല, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ (കെഎസ്എഫ്ഇ) വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടന്നു വന്നേക്കുമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ മുന്നറിയിപ്പ്. കള്ളയൊപ്പിട്ട്, കള്ളപ്പേരിട്ട്, കള്ളച്ചെക്ക് വാങ്ങി ‘പൊള്ളച്ചിട്ടി’കൾ ഉണ്ടാക്കുന്നതു സ്ഥാപനത്തിന്റെ നിലനിൽപിനു തന്നെ ഭീഷണിയാകുന്നുണ്ടെന്നും കെഎസ്എഫ്ഇ ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലെ അധ്യക്ഷപ്രസംഗത്തിൽ ബാലൻ പറഞ്ഞു. 

എന്നാൽ, താൻ പറഞ്ഞതു മുൻപത്തെ കാര്യമാണെന്നും, ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പു നൽകുക മാത്രമാണ് ചെയ്തതെന്നും, നടപ്പു സാമ്പത്തിക വർഷത്തിൽ ഒറ്റ പൊള്ളച്ചിട്ടി പോലും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പിന്നീടു മാധ്യമപ്രവർത്തകരോടു പറഞ്ഞു.

യൂണിയൻ സമ്മേളനത്തിൽ‌, ഉദ്ഘാടകനായ മന്ത്രി കെ.എൻ.ബാലഗോപാൽ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു യൂണിയൻ പ്രസിഡന്റ് കൂടിയായ ബാലന്റെ ആദ്യ അഭിപ്രായപ്രകടനം. ‘പൊള്ളച്ചിട്ടികൾ വേറെ ആരുമല്ല, നമ്മൾ തന്നെ ഉണ്ടാക്കിയതാണ്. അതിന്റെ ഭാഗമായി 6062 കോടിയാണ് ലിക്വിഡിറ്റിയിൽ കുറവു വന്നത്. എണ്ണം തികയ്ക്കാൻ പിന്നീടും പൊള്ളച്ചിട്ടികൾ ഉണ്ടാക്കി. ഇത് എത്ര കാലം തുടരാൻ പറ്റും? സഹകരണ മേഖലയോടു കേന്ദ്രം കാട്ടുന്ന സമീപനം അറിയാമല്ലോ. അത് ഇവിടെ വരില്ല എന്നു ധരിക്കരുത്’– ബാലൻ പറഞ്ഞു.

എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി ബാലഗോപാൽ തയാറായില്ല. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിൽ കെഎസ്എഫ്ഇ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നു ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി പ്രതികൂലമായിട്ടും ഈ കാലയളവിൽ ഒന്നര ലക്ഷം പേർക്കു നിയമനം നൽകാനായി. കഴിഞ്ഞ 2 വർഷത്തിനകം കെഎസ്എഫ്ഇയിൽ മാത്രം 2400 പേർക്ക് നിയമനം നൽകിയെന്നും മന്ത്രി പറഞ്ഞു.

സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, കവി പി.എൻ.ഗോപീകൃഷ്ണൻ, എൻജിഒ യൂണിയൻ പ്രസിഡന്റ് വി.എം.ശശിധരൻ, ബെഫി ദേശീയ വൈസ് പ്രസിഡന്റ് സി.രാജീവൻ, കെജിഒഎ ജനറൽ സെക്രട്ടറി ഡോ.ആർ.എസ്.മോഹനചന്ദ്രൻ, സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണപിള്ള, ഓഫിസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്.അരുൺ ബോസ്, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. 

English Summary:

Enforcement Directorate may enter KSFE too warns AK Balan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com