കരുവന്നൂർ ഭരിച്ചത് സിപിഎം സെൽ; 344 കോടിയുടെ ബാധ്യതയെന്ന് ഇ.ഡി റിപ്പോർട്ട്
Mail This Article
കൊച്ചി ∙ തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയെ മറികടന്ന് സിപിഎമ്മിന്റെ രണ്ട് ഉപസമിതികൾ ഉന്നത പാർട്ടി നേതാക്കളുടെ ഒത്താശയോടെ ഇടപെട്ടെന്നും ഇതുമൂലം ബാങ്കിനു 344 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പറയുന്നു. സ്വത്ത് കണ്ടുകെട്ടൽ സംബന്ധിച്ച് ഇ.ഡി ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
നേതാക്കളുടെ ശുപാർശയിൽ നൽകിയ 188 കോടി രൂപയുടെ ബെനാമി വായ്പകളാണ് ബാങ്കിന്റെ കിട്ടാക്കടം 344 കോടിയാക്കിയത്. വ്യാജരേഖകളും മൂല്യം പെരുപ്പിച്ചുകാട്ടിയുള്ള ഈടും സ്വീകരിച്ചായിരുന്നു ഈ വായ്പകൾ. ഈ വായ്പകൾക്ക് ബാങ്ക് ഭരണസമിതിയുടെ അറിവോ അനുവാദമോ ഇല്ലായിരുന്നുവെന്നും പറയുന്നു.
മുൻമന്ത്രി എ.സി.മൊയ്തീൻ, കേസിലെ മൂന്നാം പ്രതിയും സിപിഎമ്മിന്റെ വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷൻ, ഒന്നാം പ്രതിയും സ്വകാര്യ പണമിടപാടുകാരനുമായ പി.സതീഷ്കുമാർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ ഡിജിറ്റൽ, പേപ്പർ രേഖകളും സാക്ഷിമൊഴികളും ഇ.ഡി ഉത്തരവിനൊപ്പം കേസ് ഫയലിന്റെ ഭാഗമായുണ്ട്.
ബാങ്കിൽ പലർക്കും വ്യാജ അംഗത്വം നൽകി ബെനാമി വായ്പകൾ ലഭ്യമാക്കാനായി സിപിഎമ്മിനു രാഷ്ട്രീയകാര്യ, പാർലമെന്ററികാര്യ ഉപസമിതികൾ ഉണ്ടായിരുന്നതായി ബാങ്ക് മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ, മുൻ മാനേജർ എം.കെ.ബിജു എന്നിവർ നൽകിയ മൊഴികളുടെ പകർപ്പും ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. ക്രമവിരുദ്ധമായി ഇടപെട്ട ഈ സമിതികളുടെ യോഗങ്ങൾക്കു പ്രത്യേകം മിനിറ്റ്സ് ബുക്ക് സൂക്ഷിച്ചിരുന്നു.