വിഴിഞ്ഞം തുറമുഖം: ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ
Mail This Article
വിഴിഞ്ഞം ∙ ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തുന്ന കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യും? ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറമുഖ കമ്പനി താൽക്കാലിക പാർക്കിങ് സൗകര്യങ്ങളും ഗോഡൗൺ സൗകര്യങ്ങളും തയാറാക്കുന്നുണ്ട്. താൽക്കാലികമായതു കൊണ്ടു തന്നെ തുറമുഖത്തിന്റെ അടുത്ത ഘട്ട വികസനങ്ങളുടെ ഭാഗമായി ഈ സൗകര്യങ്ങൾ ഇല്ലാതാകും. അവിടെയാണ് അനുബന്ധ വ്യവസായ സാധ്യതകൾ തുറക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനു സമീപത്തായി കണ്ടെയ്നർ ലോറി പാർക്കിങ് കേന്ദ്രങ്ങൾ, കണ്ടെയ്നർ സൂക്ഷിക്കുന്നതിനുള്ള ഗോഡൗൺ സൗകര്യം തുടങ്ങിയവ അത്യാവശ്യമാണ്.
എത്ര കണ്ടെയ്നർ എത്തും?
കണ്ടെയ്നറുകളുടെ എണ്ണം പറയുന്നത് ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) എന്ന ഏകകത്തിലാണ്. 20 അടി നീളമുള്ള ഒരു കണ്ടെയ്നറിനെയാണ് ഒരു ടിഇയു എന്നു പറയുക. സാധാരണ ഗതിയിൽ 20, 40 അടി വീതം നീളമുള്ള കണ്ടെയ്നറുകളാണുള്ളത്. 40 അടി നീളമുള്ള കണ്ടെയ്നർ ആണെങ്കിൽ അതു രണ്ട് ടിഇയു ആയി കണക്കാക്കും. സാധാരണ വലിയ കണ്ടെയ്നർ കപ്പലുകളിൽ 18000 ടിഇയു കയറ്റാനാകും. 21000 ടിഇയു വരെ കയറ്റാനാകുന്ന കപ്പലുകളുമുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടത്തിൽ ഒരു വർഷം 10 ലക്ഷം ടിഇയു കൈകാര്യം ചെയ്യാനാകും. ക്രമേണ ഇത് 15 ലക്ഷം വരെയാകും. രണ്ടാം ഘട്ട വികസനം പൂർത്തിയാകുമ്പോൾ 22 ലക്ഷം ടിഇയുവും അവസാനഘട്ട വികസനം പൂർത്തിയാകുമ്പോൾ 30 ലക്ഷം ടിഇയുവും (ഒരു വർഷം) കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും.
കണ്ടെയ്നർ കയറ്റാനും ഇറക്കാനും
തുറമുഖങ്ങളിലേക്ക് സാധാരണയായി രണ്ടു തരത്തിലാണ് ചരക്ക് എത്തിക്കുക. ആയിരക്കണക്കിനു കണ്ടെയ്നറുകൾ കയറ്റാവുന്ന മദർ ഷിപ്പുകൾ നേരിട്ട് തുറമുഖത്ത് എത്തിച്ച് ക്രെയിൻ ഉപയോഗിച്ച് കണ്ടെയ്നറുകൾ ഇറക്കുകയാണ് ഇതിൽ പ്രധാനം. മദർ ഷിപ്പ് (മദർ വെസ്സൽ) അടുപ്പിക്കാൻ കഴിയാത്ത തുറമുഖങ്ങളിൽ, കടലിൽ നങ്കൂരമിട്ടിരിക്കുന്ന മദർ ഷിപ്പിൽ നിന്നോ മദർ ഷിപ്പ് അടുപ്പിച്ച തുറമുഖങ്ങളിൽ നിന്നോ ഫീഡർ കപ്പലുകൾ ഉപയോഗിച്ച് ഘട്ടം ഘട്ടമായി ചരക്ക് ഇറക്കുകയാണ് ചെയ്യുക.