ADVERTISEMENT

കണ്ണൂർ ∙ ഒരുവർഷമായി അനുഷ്കയുടെ കാതും നാവുമാണു ദുർഗ. എളയാവൂർ സൗത്ത് എൽപി സ്കൂളിലെ ഒന്നാം ക്ലാസിൽ തുടങ്ങിയ ഇവരുടെ കൂട്ടിന് പ്രായം എട്ട്. 

അനുഷ്കയ്ക്കു ജന്മനാ കേൾവിയുണ്ടായിരുന്നില്ല. രണ്ടര വയസ്സിൽ ശ്രുതിതരംഗം പദ്ധതിയിലൂടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചെയ്ത കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ അവളുടെ കാതു തുറന്നു. 2 വർഷത്തോളം നീണ്ട സ്പീച്ച് തെറപ്പിയിലൂടെ സംസാരശേഷിയും കിട്ടി. അങ്ങനെ സാധാരണ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നെങ്കിലും സഹപാഠികളോടു മിണ്ടാൻ അനുഷ്ക മടിച്ചു. അമ്മ ഷാജിനി രോഗക്കിടക്കയിലായതും വല്ലാതെ ഉലച്ചു. അമ്മയുടെ ചികിത്സയ്ക്ക് ആശുപത്രികൾ മാറിമാറി കയറേണ്ടിവന്നത് വർക്‌ഷോപ് ജീവനക്കാരനായ അച്ഛൻ മനോജ് കുമാറിനെ സാമ്പത്തികമായി ഞെരുക്കി. 4 വർഷം മുൻപ് അമ്മ വിടപറഞ്ഞതോടെ അനുഷ്ക കൂടുതൽ ഒറ്റപ്പെട്ടു.

അനുഷ്കയെ മറ്റാരെക്കാളും മനസ്സിലാക്കാൻ ദുർഗ സദാനന്ദനു കഴിയുമായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ട ചേച്ചി ചിന്നുവിനോട് ഇടപഴകിയുള്ള ശീലമാണ് ദുർഗയെ അനുഷ്കയോട് അടുപ്പിച്ചത്. ആറാം ക്ലാസിൽ മുണ്ടയാട് വാണിവിലാസം സ്കൂളിലേക്കും എട്ടാം ക്ലാസിൽ തോട്ടട എസ്എൻ ട്രസ്റ്റ് സ്കൂളിലേക്കും ദുർഗ മാറിയപ്പോൾ അനുഷ്കയും ഒപ്പംകൂടി. ഇതിനിടെ കോക്ലിയർ ഇംപ്ലാന്റ് ഉപകരണം തകരാറിലായപ്പോഴെല്ലാം അനുഷ്കയുടെ പഠനം മുടങ്ങാതെ നോക്കിയതു ദുർഗയായിരുന്നു.

ഏഴാം ക്ലാസിൽ പഠിക്കവേ കഴിഞ്ഞ നവംബറിലാണ് ഇംപ്ലാന്റിന്റെ പ്രോസസർ തകരാറിലായത്. തൊട്ടടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ അപേക്ഷ നൽകി. പതിവുപോലെ വേഗം ശരിയാകുമെന്നാണു കരുതിയത്. കണ്ണൂർ കോർപറേഷൻ അനുഷ്കയുടെ പേരിൽ സാമൂഹിക സുരക്ഷാ മിഷനിലേക്കു തുക അടച്ചതും പ്രതീക്ഷയേറ്റി. എന്നാൽ, ഒരുവർഷം പിന്നിടുമ്പോഴും നന്നാക്കി കിട്ടിയിട്ടില്ല. കേൾവി വീണ്ടും നഷ്ടപ്പെട്ടതോടെ സ്പീച്ച് തെറപ്പിയിലൂടെ നേടിയ സംസാരശേഷി കുറഞ്ഞുതുടങ്ങി. പൂർണമായും നഷ്ടപ്പെടാത്തതു ദുർഗ വാതോരാതെ സംസാരിക്കുന്നതുകൊണ്ടാണ്.

ശ്രുതിതരംഗം പദ്ധതി സാമൂഹികസുരക്ഷാ മിഷനിൽനിന്നു സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലേക്കു മാറ്റിയതിലെ നൂലാമാലകളാണ്  തുടർനടപടികൾ വൈകാൻ കാരണമെന്നാണു മറുപടി. ജൂലൈയിൽ അനുഷ്കയുൾപ്പെടെ 17 കുട്ടികൾ മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയും അപ്ഗ്രഡേഷനും മുടങ്ങി നാനൂറോളം കുട്ടികളാണ് സംസ്ഥാനത്തു കാത്തിരിക്കുന്നത്.

English Summary:

Cochlear Implant issue continues in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com