സോളർ കേസ്: പ്രതികൾ ഹാജരായില്ല; കേസ് അടുത്ത മാസം 9ലേക്കു മാറ്റി
Mail This Article
കൊട്ടാരക്കര ∙ സോളർ പീഡനക്കേസിലെ പരാതിക്കാരി ജുഡീഷ്യൽ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമത്വം കാട്ടി 4 പേജ് കൂട്ടിച്ചേർത്തെന്നും ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമുള്ള കേസ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അടുത്ത മാസം 9ലേക്കു മാറ്റി. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി സോളർ കേസിലെ പരാതിക്കാരിയും രണ്ടാം പ്രതി കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ഹാജരായില്ല.
ഷൂട്ടിങ് തിരക്ക് കാരണം ഹാജരാകുന്നതിൽനിന്നു ഗണേഷ്കുമാറിനെ അടുത്ത 15 വരെ ഒഴിവാക്കണമെന്ന് പ്രതിയുടെ അഭിഭാഷകൻ ഷൈൻ പ്രഭ കോടതിയിൽ പറഞ്ഞു. ഒന്നാം പ്രതിക്കുവേണ്ടി അഭിഭാഷകനും ഹാജരായില്ല. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ രണ്ടു പ്രതികളും ഹാജരാകണമെന്നു കോടതി നിർദേശിച്ചു. ഗണേഷ്കുമാറിന്റെ ആവശ്യം അന്നു പരിഗണിക്കും.
കേസിലെ പരാതിക്കാരൻ അഡ്വ. സുധീർ ജേക്കബും അഭിഭാഷകൻ അഡ്വ. ജോളി അലക്സും കോടതിയിൽ ഹാജരായിരുന്നു. കേസിന്റെ മറ്റ് നടപടികളിലേക്ക് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്ജി സി.ബി.രാജേഷ് ഇന്നലെ കടന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പ്രമുഖർക്കുമെതിരെ 25 പേജുള്ള കത്ത് സോളർ പീഡനക്കേസിലെ പരാതിക്കാരി ജുഡീഷ്യൽ കമ്മിഷനു നൽകിയിരുന്നു. ജയിലിൽവച്ച് എഴുതിയ കത്തിൽ 21 പേജാണ് ഉണ്ടായതെന്നും പിന്നീട് 4 പേജ് കൂട്ടിച്ചേർത്ത് 25 പേജാക്കിയാണ് ജൂഡീഷ്യൽ കമ്മിഷനു നൽകിയതെന്നും ആരോപിച്ചാണ് കേസ്.