മെഡിക്കൽ ഇൻഷുറൻസ്: 24 മണിക്കൂർ ആശുപത്രിവാസം നിബന്ധന അവകാശലംഘനം
Mail This Article
കൊച്ചി ∙ ആശുപത്രികളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിവേഗചികിത്സയും വിടുതലും ലഭ്യമാക്കുന്ന കാലത്ത് ഇൻഷുറൻസ് പരിരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം നിർബന്ധിക്കുന്ന വ്യവസ്ഥ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നു ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിരീക്ഷിച്ചു.
എറണാകുളം മരട് സ്വദേശി ജോൺ മിൽട്ടൻ മാതാവിന്റെ കണ്ണുശസ്ത്രക്രിയയ്ക്കു ശേഷം ഇൻഷുറൻസ് ലഭിക്കാതിരുന്നതിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണു കമ്മിഷന്റെ നിരീക്ഷണം.
24 മണിക്കൂർ കിടത്തിച്ചികിത്സ ആവശ്യമുള്ളതും എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകും.
കൂടാതെ മയോപിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇൻജക്‌ഷൻ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുമെന്ന ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ സർക്കുലറും കോടതി പരിഗണിച്ചു. പരാതിക്കാരന്റെ ഹർജി നിലനിൽക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം കമ്പനി അനുവദിച്ചതായും കോടതി കണ്ടെത്തി.
ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിനു നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ പ്രസിഡന്റ് ഡി. ബി.ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.