ADVERTISEMENT

നാലു വർഷമായി മൗനത്തിന്റെ വേലിക്കകത്താണ് വി.എസ്.അച്യുതാനന്ദൻ. എട്ടു പതിറ്റാണ്ടിലേറെ വേലിയേറ്റം സൃഷ്ടിച്ച വിഎസിന്റെ വാക്കുകൾ ഉയർന്നുകേൾക്കാത്ത നാലു വർഷം തിരയിളക്കമില്ലാത്ത കടൽപോലെയായിരുന്നു കേരള രാഷ്ട്രീയം; ബക്കറ്റിലെടുത്തു വച്ച വെള്ളംപോലെ!

മിണ്ടിയപ്പോഴും മൗനത്തിലായിരുന്നപ്പോഴും പൊട്ടിച്ചിരിച്ചപ്പോഴുമെല്ലാം കേരളത്തെ രാഷ്ട്രീയമായി അദ്ദേഹം ചലിപ്പിച്ചു. 2019ലെ പിറന്നാൾ ദിനത്തിനു തൊട്ടുമുൻപാണ്, കാലങ്ങളായി ഒപ്പമുണ്ടായിരുന്ന രക്തസമ്മർദമെന്ന ആഭ്യന്തരശത്രു വിഎസിനെ വീഴ്ത്താൻ ശ്രമിച്ചത്. വലത്തേ കൈകാലുകൾക്കു തളർച്ചയുണ്ടാക്കിയ പക്ഷാഘാതത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് വിഎസ് അതിവേഗം ആശുപത്രിക്കിടക്ക വിട്ടു. ഇപ്പോൾ വലതുകൈക്കു സ്വാധീനം വീണ്ടുകിട്ടിയെങ്കിലും വലതുകാലിനു പഴയശക്തിയില്ല. ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായിരിക്കെ സർക്കാർ അനുവദിച്ച കവടിയാർ ഹൗസിൽനിന്നു തിരുവനന്തപുരം നഗരത്തിലെ ബാർട്ടൺ ഹില്ലിൽ മകൻ ഡോ.വി.എ.അരുൺകുമാർ നിർമിച്ച വീട്ടിലേക്കു നാലു വർഷം മുൻപു വിഎസ് താമസം മാറി. ‘വേലിക്കകത്ത്’ എന്നു പേരിട്ട ആ വീട്ടിലിരുന്ന് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ ഇപ്പോഴും എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്; പ്രതികരിക്കുന്നില്ലെന്നു മാത്രം.

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ മുഖ്യമന്ത്രിയായിരിക്കെ വി.എസ്.അച്യുതാനന്ദൻ മൂന്നാർ സന്ദർശിച്ചപ്പോൾ. (മനോരമ ആർക്കൈവ്സ്)
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ മുഖ്യമന്ത്രിയായിരിക്കെ വി.എസ്.അച്യുതാനന്ദൻ മൂന്നാർ സന്ദർശിച്ചപ്പോൾ. (മനോരമ ആർക്കൈവ്സ്)

നൂറിലെ വിഎസ്

മതികെട്ടാൻ മലയിലെ കയ്യേറ്റം കണ്ടെത്താൻ എൺപതാം വയസ്സിൽ നടന്നുകയറിയ വിഎസ്, നൂറിലെത്തുമ്പോൾ വീൽചെയറിലാണ്. ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിനു പുറത്തുനിന്നുള്ളവരുടെ സന്ദർശനം അനുവദിക്കാനാകാത്ത ആരോഗ്യാവസ്ഥ. സർക്കാർ സർവീസിൽ നഴ്സായിരുന്ന ഭാര്യ വസുമതി എല്ലാ കാര്യങ്ങളും നോക്കി നടത്തുമെങ്കിലും പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് സഹായത്തിനു രണ്ടു ഹോം നഴ്സുമാർ ഉണ്ട്.

അരുൺകുമാറിന്റെ ഭാര്യ ഡോ.രജനി ഇഎൻടി സ്പെഷലിസ്റ്റും മകൾ ആശയുടെ ഭർത്താവ് ഡോ.ടി.തങ്കരാജ് ന്യൂറോ സ്പെഷലിസ്റ്റുമാണ്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ സയന്റിസ്റ്റ് ആയിരുന്ന ഡോ.വി.വി.ആശ സ്വയം വിരമിച്ചു. മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹപരിചരണം കൂടിയാണ് നൂറാം വയസ്സിൽ വിഎസിന്റെ കരുത്ത്.  ‘അച്ഛന്റെയും അമ്മയുടെയും താൽപര്യപ്രകാരമാണ് ആശയുടെ വീടിനു സമീപത്തുതന്നെ സ്ഥലം വാങ്ങി വീടു നിർമിച്ചത്. അതുകൊണ്ട് എല്ലാവർക്കും അടുത്തുനിന്ന് അച്ഛനെ പരിചരിക്കാൻ കഴിയുന്നുണ്ട്–’ അരുൺകുമാർ പറഞ്ഞു.

ആലപ്പുഴ പുന്നപ്രയിൽ താമസിക്കുന്ന സഹോദരി ആഴിക്കുട്ടിയുമായി വിഎസിനു വലിയ ആത്മബന്ധമാണ്. ‘ഞാൻ ആലപ്പുഴയിൽ പോകുമ്പോഴെല്ലാം അപ്പച്ചിയെ കണ്ട് ഒപ്പം നിന്നു ചിത്രമെടുത്ത് അച്ഛനെ കാണിക്കും. അപ്പച്ചിയുടെ ഫോട്ടോ കാണുമ്പോൾ ഇപ്പോഴും മുഖത്തു സന്തോഷം നിറയും’– അരുൺ പറഞ്ഞു. ആരോഗ്യകാര്യങ്ങളിൽ ചിട്ടയോടെ ജീവിച്ച വിഎസ് നൂറാം വയസ്സിലും ഡോക്ടർമാരുടെയും ഡയറ്റീഷ്യന്റെയും നിർദേശങ്ങൾ പാലിക്കുന്നു. പ്രത്യേകം തയാറാക്കിയ ഭക്ഷണം കഴിക്കും. രാവിലെയും വൈകിട്ടും വീൽചെയറിൽ വീടിനു പുറത്തേക്കെത്തും. 

വി.എസ്.അച്യുതാനന്ദന്‍
വി.എസ്.അച്യുതാനന്ദന്‍

 മലയാളത്തിലെയും ഇംഗ്ലിഷിലെയും പ്രധാന പത്രങ്ങൾ ആരെങ്കിലും വായിച്ചുകൊടുക്കും. ടിവിയിൽ വാർത്തകളും കുട്ടികൾ പാട്ടുപാടുന്ന ചാനൽ പരിപാടികളും പതിവായി കാണും. ഓർമകൾക്ക് തടസ്സമില്ലെങ്കിലും സംസാരിക്കുന്നതിനു ചികിത്സയുടെ ഭാഗമായി നിയന്ത്രണമുണ്ട്. ‘അച്ഛനെ അനുകരിച്ചുള്ള കോമഡി പരിപാടികൾ ഞങ്ങൾ കാണിച്ചുകൊടുക്കും. അതും ആസ്വദിക്കും’– അരുൺകുമാർ പറഞ്ഞു. മുൻപു പുസ്തകങ്ങൾ വായിച്ചു കുറിപ്പു തയാറാക്കുമായിരുന്നു. ഇപ്പോൾ ആനുകാലികങ്ങളിലെ പ്രധാന വിഷയങ്ങൾ മാത്രമാണ് അധിക വായന.

പഠിക്കാൻ പഠിച്ച വിഎസ്

കിടപ്പിലാകുന്നതിനു മുൻപു വരെ കുറച്ചുകാലം വിഎസ് ഹിന്ദി പഠിച്ചിരുന്നു. ‘അച്ഛൻ മുഖ്യമന്ത്രിയാകുന്നതിനു മുൻപു പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് ഹിന്ദി പഠനം സജീവമായത്. കേരള സർവകലാശാലയിലെ ഒരു ഹിന്ദി പ്രഫസറായിരുന്നു ഗുരു. മുഖ്യമന്ത്രിയായപ്പോൾ പഠനത്തിന് ഇടവേള വന്നു. അതിനുശേഷം വീണ്ടും തുടർന്നു. ഡൽഹിയിൽ പാർട്ടി യോഗങ്ങൾക്കും മറ്റും പോകുമ്പോൾ ഹിന്ദി സംസാരിക്കുമായിരുന്നെങ്കിലും വായിക്കാനും കൂടുതൽ മനസ്സിലാക്കാനുമാണ് പഠനം തുടങ്ങിയത്. ഇംഗ്ലിഷും നന്നായി സംസാരിക്കും. ഇംഗ്ലിഷ് വായിക്കാൻ വലിയ താൽപര്യമായിരുന്നു. എല്ലാം അച്ഛൻ സ്വയം പഠിച്ചെടുത്തതാണ്. അതുകൊണ്ടു തന്നെ ഞങ്ങൾ നന്നായി പഠിക്കുന്നുണ്ടോയെന്ന് അദ്ദേഹം കൃത്യമായി നിരീക്ഷിച്ചിരുന്നു–’ അരുൺകുമാർ തുടർന്നു. ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു തൊഴിലിലേക്കും തുടർന്നു പാർട്ടി പ്രവർത്തനത്തിലേക്കും ഇറങ്ങിയ വിഎസ് പിന്നീടു പഠിച്ചതെല്ലാം കഠിനാധ്വാനത്തിലൂടെയായിരുന്നു. ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയവും വിശദമായി പഠിക്കാനുള്ള താൽപര്യമാണ് കയർ തൊഴിലാളിയിൽനിന്നു സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്കും മുഖ്യമന്ത്രിക്കസേരയിലേക്കും അദ്ദേഹത്തിനു വഴിയൊരുക്കിയത്.

vs-achuthanandan-3

പിണറായി തിരക്കും, യച്ചൂരി വിളിക്കും

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും വിഎസുമായുള്ള സൗഹൃദം ഇപ്പോഴും തീവ്രമാണ്. പലപ്പോഴും യച്ചൂരി ഫോണിലൂടെ വിഎസിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കും. ഒരിക്കൽ തിരുവനന്തപുരത്തെത്തിയപ്പോൾ നേരിട്ടെത്തി പ്രിയ സഖാവിനെ കാണുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ കാണുമ്പോഴെല്ലാം വിഎസിന്റെ വിവരം അന്വേഷിക്കാറുണ്ട്.

രോഗാവസ്ഥയിലായിട്ടും വിഎസ് നേരിട്ടു വിളിച്ചിരുന്നത് കെ.ആർ.ഗൗരിയമ്മയെ മാത്രമായിരുന്നു. ‘ഗൗരിയമ്മയുടെ മരണം അച്ഛനെ വളരെ വിഷമിപ്പിച്ചു. പ്രിയപ്പെട്ടവരുടെ മരണം സാവധാനം മാത്രമേ അച്ഛനെ അറിയിക്കാറുള്ളൂ. പക്ഷേ, അച്ഛൻ ടിവി കണ്ടിരിക്കുമ്പോഴാണ് ആലത്തൂർ മുൻ എംഎൽഎ എം.ചന്ദ്രൻ മരിച്ചെന്ന് ഫ്ലാഷ് കണ്ടത്. അതു വലിയ ഷോക്കായി. വിഷമമുള്ള വാർത്തകൾ കാണുമ്പോൾ പെട്ടെന്നു രക്തസമ്മർദ വ്യതിയാനമുണ്ടാകും. അത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്–’ അരുൺകുമാർ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ വേർപാടും വിഎസിനെ ബുദ്ധിമുട്ടിച്ചു. രാഷ്ട്രീയത്തിൽ എതിർചേരിയിലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടി രോഗബാധിതനായെന്നറിഞ്ഞപ്പോൾ വിവരങ്ങൾ കൃത്യമായി തിരക്കി അറിയിക്കാൻ വിഎസ് മകനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണവും വിഷമിപ്പിച്ചു.

English Summary:

VS Achuthanandan, Everything is seen and heard within the fence of silence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com