പി.ജെ.ജോസഫിനെതിരെ വീണ്ടും എം.എം.മണി; പോരടിച്ച് ഡീനും സിപിഎം ജില്ലാ സെക്രട്ടറിയും
Mail This Article
നെടുങ്കണ്ടം ∙ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎക്കെതിരെ വിവാദ പരാമർശങ്ങളുമായി വീണ്ടും എം.എം.മണി എംഎൽഎ. ‘മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി.ജെ.ജോസഫിന് ഉവ്വാവു... ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന് പറയുന്ന പോലെയാണ് നിലവിലെ അവസ്ഥ. പി.ജെ.ജോസഫിന്റെ കാലം കഴിഞ്ഞു. എന്റേതു കഴിയാൻ പോകുന്നു. പുതിയ തലമുറ വരട്ടെ’ – മണി ഇന്നലെ പറഞ്ഞു. സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്ന ജോസഫിനെതിരെ കഴിഞ്ഞയാഴ്ചയും മണി രൂക്ഷമായ പരാമർശം നടത്തിയിരുന്നു.
അതേസമയം, പി.ജെ.ജോസഫിനു പിന്തുണ പ്രഖ്യാപിച്ച ഡീൻ കുര്യാക്കോസ് എംപിയെ വിമർശിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് രംഗത്തെത്തി. ഡീൻ കുര്യാക്കോസ് പാഴ്ജന്മമാണെന്നും അദ്ദേഹം ബാഹുബലിയിലെ പ്രഭാസ് ആകാൻ ശ്രമിക്കുന്നെന്നും ആയിരുന്നു വർഗീസിന്റെ വാക്കുകൾ.
താൻ കിടക്കുന്നത് എം.എം.മണിയുടെയും സി.വി.വർഗീസിന്റെയും പാട്ടപ്പറമ്പിൽ അല്ലെന്നും തന്നെ ആ കൂട്ടത്തിൽ കൂട്ടേണ്ടെന്നും പി.ജെ.ജോസഫ് ഇടുക്കിക്ക് നൽകിയ സംഭാവനകൾക്ക് മണിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ഡീൻ പ്രതികരിച്ചു. പിന്നാലെ എംപിയെ അനുകൂലിച്ചു യൂത്ത് കോൺഗ്രസ് രംഗത്തെത്തി. വർഗീസിനു ചിത്തഭ്രമം ആണെന്നും 110 കെവിയിൽ നിന്നു നേരിട്ടു ഷോക്ക് നൽകണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുൺ പറഞ്ഞു.