നിയമ സർവകലാശാലയിൽ നിയമവിരുദ്ധ നിയമനം
Mail This Article
കൊച്ചി ∙ സർക്കാർ ഉത്തരവിനെത്തുടർന്നു സ്ഥാനമൊഴിയേണ്ടിവന്ന റജിസ്ട്രാർക് പദവി തുടരാൻ അതേ സർക്കാരിനു കീഴിലെ നിയമ സർവകലാശാല പുതിയ തസ്തിക സൃഷ്ടിച്ചു. റജിസ്ട്രാറുടെ അതേ ശമ്പളം പുതിയ തസ്തികയിൽ അനുവദിച്ച സർവകലാശാല അദ്ദേഹം വിരമിക്കുന്നതോടെ ആ തസ്തിക ഇല്ലാതാവുമെന്നും ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് ചാൻസലറായ കൊച്ചിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസി (നുവാൽസ്)ലാണു നിയമവിരുദ്ധ തീരുമാനം.
സർവകലാശാലാ റജിസ്ട്രാർമാരുടെ കാലാവധി സർക്കാർ 4 വർഷമായി ചുരുക്കിയതോടെയാണു നുവാൽസ് റജിസ്ട്രാർക്കു സ്ഥാനമൊഴിയേണ്ടി വന്നത്. 2015 ൽ നിയമിതനായ ഇദ്ദേഹം അതിനകം എട്ടര വർഷം പൂർത്തിയാക്കിയിരുന്നു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകളില്ലാതെയായിരുന്നു ഇത്. എന്നാൽ സ്ഥാനമൊഴിയുന്ന ഇദ്ദേഹത്തിനു വേണ്ടി സ്പെഷൽ ഓഫിസർ തസ്തികയുണ്ടാക്കി റജിസ്ട്രാറുടെ ശമ്പളത്തോടെ നിയമനം നൽകിയിരിക്കുകയാണിപ്പോൾ. അദ്ദേഹം വിരമിക്കുന്നതോടെ ആ തസ്തിക ഇല്ലാതാവുമെന്നും സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ ഉത്തരവിറക്കി. ഇദ്ദേഹത്തിന്റെ കാലത്തു നടത്തിയ പല നിയമനങ്ങൾക്കെതിരെയും ആക്ഷേപമുയർന്നിട്ടുണ്ട്.
ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടർ ആൻഡ് സ്റ്റുഡന്റ്സ് വെൽഫെയർ ഓഫിസർ തസ്തികയിൽ നിയമിച്ചയാളെ കഴിഞ്ഞമാസം ഫിസിക്കൽ എജ്യുക്കേഷൻ അസി. ഡയറക്ടർ തസ്തികയിലേക്കു മാറ്റി നിയമിച്ചു. 2 തസ്തികകളിലേക്കും യോഗ്യത വ്യത്യസ്തമാണ്. എന്നാൽ രണ്ടിലും ഒരേ ശമ്പളമാണെന്ന കാരണം പറഞ്ഞാണു എക്സിക്യൂട്ടീവ് കൗൺസിൽ അജൻഡയിൽ ഇൗ നിയമനം തിരുകിക്കയറ്റിയത്. ഇതേ വ്യക്തിയുടെ ആദ്യ നിയമനം തന്നെ ചോദ്യം ചെയ്തുള്ള പരാതി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഇരിക്കെയാണു പുതിയ അനധികൃത നിയമനം.