ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഗവർണർ ഒഴിഞ്ഞു
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സമിതി രക്ഷാധികാരി സ്ഥാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമിതി പ്രസിഡന്റ്. രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞതായി ഗവർണർ സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ട് ഏതാനും ആഴ്ചകളായി. എന്നാൽ ഇതംഗീകരിച്ച് സമിതിയുടെ രേഖകളിൽ നിന്നും വെബ്സൈറ്റിൽ നിന്നും ഗവർണറുടെ പേര് ഒഴിവാക്കാൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിൽ ഗവർണർക്കുള്ള അസന്തുഷ്ടി ചീഫ് സെക്രട്ടറിയെ രാജ്ഭവൻ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
അതേ സമയം, നിയമസഭ പാസാക്കിയ ഒരു ബിൽ സർക്കാരിന്റെ ശുപാർശ അനുസരിച്ച് ഗവർണർ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയച്ചു. കേരള പാർട്നർഷിപ് നിയമ ഭേദഗതി ബില്ലാണ് കേന്ദ്രത്തിനയച്ചത്. നിയമസഭ പാസാക്കിയ ബില്ലിലെയും കേന്ദ്ര നിയമത്തിലെയും വ്യവസ്ഥകളിൽ ചില വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ബിൽ കേന്ദ്രത്തിനു വിടണമെന്നു സംസ്ഥാന സർക്കാർ ഗവർണറോടു ശുപാർശ ചെയ്തിരുന്നു. ഇതാണ് അദ്ദേഹം അംഗീകരിച്ചത്.