പതിനായിരങ്ങൾ അണിനിരന്നു: ‘പലസ്തീനൊപ്പം’
Mail This Article
കോഴിക്കോട് ∙ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രയേലിന്റെ കൂട്ടക്കുരുതിയെ അപലപിച്ചും മുസ്‍ലിം ലീഗിന്റെ വൻ മനുഷ്യാവകാശ റാലി. കടപ്പുറത്തു ലീഗ് നടത്തിയ റാലിയിൽ പതിനായിരങ്ങൾ അണിനിരന്നു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 1947 മുതൽ പലസ്തീൻ ജനത നടത്തുന്ന ചെറുത്തുനിൽപ് അവരുടെ ഓക്സിജനാണെന്നു സാദിഖലി തങ്ങൾ പറഞ്ഞു. ഇന്ത്യൻ ഭരണകൂടം ഒരിക്കലും വേട്ടക്കാർക്കൊപ്പം നിന്നിട്ടില്ല. ഗാന്ധിജി 1947ൽ തന്നെ ഇസ്രയേൽ രൂപീകരണത്തെ ശക്തമായി എതിർത്തിരുന്നു. എൻഡിഎയുടെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയി പോലും പലസ്തീൻ ജനതയ്ക്ക് ഒപ്പംനിന്നു. എന്നാൽ ആ നിലപാടിൽ വെള്ളം ചേർത്ത് ഇസ്രയേലിനെ വെള്ളപൂശുന്ന നിലപാടാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ക്രൂരമായ യുദ്ധമാണു 19 ദിവസമായി ലോകം പലസ്തീനിൽ കാണുന്നതെന്നു മുഖ്യപ്രഭാഷണം നടത്തിയ ശശി തരൂർ എംപി പറഞ്ഞു. പലസ്തീനിൽ മുസ്‍ലിങ്ങൾ മാത്രമല്ല, 2 ശതമാനത്തോളം വരുന്ന ക്രിസ്ത്യൻ വിഭാഗവും കൊല്ലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നാൻ മുഹമ്മദ് ജാബിർ അബുഹൈജ ഓൺലൈനിൽ റാലിയെ അഭിസംബോധന ചെയ്തു.
ശശി തരൂരിനെ തിരുത്തി ലീഗ് നേതാക്കൾ
കോഴിക്കോട് ∙ ഹമാസിനെ ‘ഭീകരവാദികൾ’ എന്നും ഗാസയിലെ ആക്രമണത്തെ യുദ്ധമെന്നും വിശേഷിപ്പിച്ച് ശശി തരൂരിന്റെ പ്രസംഗം. മറുപടി പ്രസംഗത്തിൽ തരൂരിനെ തിരുത്തി ലീഗ് നേതാക്കൾ. ‘നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയപ്പോൾ ലോകം അതിനെതിരെ പ്രതിഷേധമുയർത്തി. തിരിച്ച് ഇസ്രയേൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ബോംബിങ്ങിനെതിരെയും നമ്മൾ അടക്കമുള്ള ലോകം പ്രതിഷേധിക്കുകയാണ്. ഭീകരവാദികളുടെ പ്രവർത്തനം രണ്ടു ഭാഗത്തുനിന്നും ഉണ്ടായി...
കഴിഞ്ഞ 15 വർഷത്തെക്കാൾ കൂടുതലാണ് 19 ദിവസം കൊണ്ട് ഉണ്ടായ മരണം ’– തരൂർ പറഞ്ഞു. ഈ പരാമർശത്തെ ലീഗ് നേതാക്കളായ എം.കെ.മുനീറും എം.പി.അബ്ദുസ്സമദ് സമദാനി എംപിയും തുടർന്നുള്ള പ്രസംഗത്തിൽ തിരുത്തി. ഗാസയിൽ നടക്കുന്നതു സ്വാതന്ത്ര്യ പോരാട്ടമാണെന്നും യുദ്ധമെന്ന വിശേഷണം തെറ്റാണെന്നും സമദാനി പറഞ്ഞു. ഭഗത് സിങ് അടക്കമുള്ളവർ നടത്തിയ സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളെ ബ്രിട്ടിഷ് ചരിത്രം ഭീകരവാദമെന്നാണു രേഖപ്പെടുത്തിയതെങ്കിലും യഥാർഥത്തിൽ അതു ചെറുത്തുനിൽപ്പായിരുന്നുവെന്ന് മുനീറും പറഞ്ഞു.