മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ചത് ഹൈക്കോടതി ശരിവച്ചു
Mail This Article
കൊച്ചി ∙ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു. ലയനത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമാനുസൃതമാണന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഉത്തരവ്. കേരള ബാങ്കിൽ ലയിപ്പിച്ച സഹകരണ റജിസ്ട്രാറുടെ ഉത്തരവ് ചോദ്യംചെയ്ത് യു.എ.ലത്തീഫ് എംഎൽഎ, പി.ടി.അജയ മോഹൻ, മലപ്പുറം ജില്ലയിലെ 93 പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രസിഡന്റുമാർ എന്നിവർ നൽകിയ ഹർജികൾ തള്ളിയാണ് ഉത്തരവ്.
സർക്കാർ കൊണ്ടുവന്ന ഭേദഗതി അസാധുവാണെന്നു പ്രഖ്യാപിക്കണമെന്ന ആർബിഐ ആവശ്യവും ഹൈക്കോടതി തള്ളി. മലപ്പുറം ഒഴികെ മറ്റു ജില്ലാ ബാങ്കുകൾ പ്രമേയം പാസാക്കിയതോടെ സർക്കാർ 2021ൽ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ജനുവരി 12ന് സഹകരണ സൊസൈറ്റി റജിസ്ട്രാർ ഭേദഗതി പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനത്തിന് ഉത്തരവിട്ടിരുന്നു.
പൊതുയോഗം ചേർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അനുകൂല പ്രമേയം പാസാക്കണമെന്ന കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന നിയമമെന്നായിരുന്നു ഹർജിക്കാരുടെ വാദം. റിസർവ് ബാങ്കിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന ബാങ്കിന് കേന്ദ്ര നിയമം ബാധകമാണെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ ബാങ്കിങ് കാര്യങ്ങൾക്ക് മാത്രമാണ് കേന്ദ്രനിയമം ബാധകമെന്നും സഹകരണസംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമം പാലിക്കണമെന്നും കോടതി വിലയിരുത്തി.
∙ 'സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് കേരളത്തിലെ സഹകാരി സമൂഹത്തിന്റെ വിജയമാണ്. സർക്കാരിനെതിരെ കള്ളപ്രചാരണം നടത്തിയവർ മാപ്പു പറയുകയാണു വേണ്ടത്.' - മന്ത്രി വി.എൻ.വാസവൻ