ആർ.ഹരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ മോഹൻ ഭാഗവത് ഇന്നെത്തും
Mail This Article
കൊച്ചി ∙ അന്തരിച്ച ആർഎസ്എസ് നേതാവ് ആർ.ഹരിക്ക് അന്ത്യോപചാരമർപ്പിക്കാൻ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ അടക്കമുള്ള പ്രമുഖർ ഇന്നലെ എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തി. ഇന്നു തൃശൂർ മായന്നൂർ തണൽ ബാലാശ്രമത്തിൽ ആർ.ഹരിക്ക് അന്ത്യോപചാരമർപ്പിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് എത്തും.
ചിന്തയിലെ ഔന്നത്യവും പ്രവർത്തനത്തിലെ പ്രായോഗികതയും സർവോപരി, പെരുമാറ്റത്തിലെ ആദർശവും സ്നേഹവും കൈമുതലാക്കിയ ജ്യേഷ്ഠ സഹോദരനെ നഷ്ടമായെന്ന് ആർ.ഹരിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ് ദേശീയനേതൃത്വം. സംഘടനയുടെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്ന കാലത്തു രാജ്യമൊട്ടാകെയുള്ള ഒട്ടേറെ പ്രവർത്തകർക്ക് അദ്ദേഹം പ്രേരണയും പ്രോത്സാഹനവുമായെന്ന് മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ആർഎസ്എസിനു കേരളത്തിൽ വേരോട്ടമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആർ.ഹരി സംസ്ഥാനത്തു സംഘടനയുടെ ബൗദ്ധിക മുഖമായിരുന്നു എന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. തന്റെ ജീവിതം മനുഷ്യരാശിയുടെ സേവനത്തിനായി സമർപിച്ചയാളാണ് ആർ.ഹരിയെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇന്ത്യൻ മൂല്യങ്ങളും സംസ്കാരവും ഉയർത്തിപ്പിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെയും അതിന്റെ ആശയത്തെയും കേരളത്തിൽ പ്രചരിപ്പിച്ച വ്യക്തിത്വമായിരുന്നു ആർ.ഹരിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുസ്മരിച്ചു.