ADVERTISEMENT

തൃശൂർ ∙ കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കുറ്റസമ്മതവുമായി കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചു. കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നതിനു മുൻപാണു സ്വയം വിഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. യഹോവയുടെ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് കൃത്യം ചെയ്യാൻ കാരണമെന്നു വിഡിയോയിൽ പറയുന്നു. വിഡിയോ പിന്നീടു പൊലീസ് നീക്കം ചെയ്തു.

General KTM-Kottayam-Manorama-Fourth-A-30102023-1a.sla

വിഡിയോയുടെ ചുരുക്കം

എന്റെ പേര് മാർട്ടിൻ. യഹോവയുടെ സാക്ഷികൾ നടത്തിയിരുന്ന കൺവൻഷനിൽ ബോംബ് സ്ഫോടനം ഉണ്ടാകുകയും ഗുരുതരമായ പ്രത്യാഘാതം സംഭവിക്കുകയും ചെയ്തു. ഞാനാണ് ആ ബോംബ് സ്ഫോടനം അവിടെ നടത്തിയത്.

16 വർഷത്തോളം ഈ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണു ഞാൻ. 6 വർഷം മുൻപ് ഇതു വളരെ തെറ്റായ ഒരു പ്രസ്ഥാനമാണെന്നു മനസ്സിലായി. അതു തെറ്റാണെന്ന് അവരോടു പറയുകയും ചെയ്തിരുന്നു. എന്നാൽ അവർ ഇതൊന്നും കേൾക്കാൻ തയാറായില്ല. എനിക്കൊരു പോംവഴിയും കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയാണ്.

എങ്ങനെയാണ് ഈ സ്ഫോടനം നടന്നതെന്നു നിങ്ങൾ ടെലികാസ്റ്റ് ചെയ്യരുത്. അതു വളരെ അപകടകരമാണ്. സാധാരണക്കാരനിലേക്ക് എത്തിപ്പെട്ടാൽ വലിയ അപകടം സംഭവിക്കും.

ടവർ ലൊക്കേഷൻ കൊച്ചിയിൽ;മൊബൈലിൽ റിമോട്ടിന്റെ ചിത്രം

തൃശൂർ ∙ ഡൊമിനിക് മാർട്ടിൻ മാധ്യമശ്രദ്ധയ്ക്കു വേണ്ടിയോ മാനസിക അസ്വാസ്ഥ്യം മൂലമോ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായിരിക്കാമെന്നാണു പൊലീസ് ആദ്യം കരുതിയത്. എന്നാൽ, ഡൊമിനിക്കിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ രാവിലെ കൊച്ചിയിലുണ്ടായിരുന്നു എന്നു വ്യക്തമായി. 

കൊടകര സ്റ്റേഷനിൽനിന്നു റൂറൽ എസ്പി ഓഫിസിലേക്കു വിവരം കൈമാറിയപ്പോഴേക്കും പൊലീസ് സംവിധാനം മൊത്തത്തിൽ ജാഗ്രതയിലായി. വിവരമറിഞ്ഞു സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരടക്കമുള്ളവരോടു പ്രതികരിക്കരുതെന്നു കർശന നിർദേശമെത്തി.

ഡൊമിനിക്കിനെ കൊടകര സ്റ്റേഷനിൽനിന്നു കനത്ത സുരക്ഷയോടെ ആദ്യം രാമവർമപുരം പൊലീസ് അക്കാദമിയിലെ ഗെസ്റ്റ് ഹൗസിലേക്കാണു കൊണ്ടുപോയത്. ഡിഐജി അജീതാ ബീഗത്തിന്റെയും റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെയും നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോൾ ബോംബു പൊട്ടിക്കാനുപയോഗിച്ച റിമോട്ടിന്റെ ചിത്രം ഡൊമിനിക് ഫോണിൽ കാണിച്ചുകൊടുത്തു. പറയുന്നതു സത്യമാണോ എന്ന സംശയം നീങ്ങിയില്ലെങ്കിലും എഡിജിപിയുടെ നിർദേശപ്രകാരം വൻ സായുധ സന്നാഹത്തിന്റെ അകമ്പടിയോടെ വൈകിട്ടു 4ന് കളമശേരി പൊലീസ് ക്യാംപിലേക്കു കൊണ്ടുപോയി.

English Summary:

Kalamassery Bomb Blast Culprit takes Video before surrender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com