ADVERTISEMENT

നെടുമ്പാശേരി ∙ ബോംബ് ഉണ്ടാക്കാനുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഡൊമിനിക് മാർട്ടിൻ വാങ്ങിയതു കുട്ടികൾക്കു കളിപ്പാട്ടം നിർമിക്കാനെന്നു കള്ളം പറഞ്ഞ്. എറണാകുളം പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു സമീപത്തെ ഇലക്ട്രോണിക്സ് കടകളിൽ നിന്നാണു 4 റിമോട്ടും വയറുകളുമുൾപ്പെടെയുള്ളവ വാങ്ങിയത്. സംശയം തോന്നാതിരിക്കാൻ രണ്ടോ മൂന്നോ കടകളിൽ നിന്നായാണ് ഇവ വാങ്ങിയത്. 

വെള്ളിയാഴ്ച രാവിലെ ആവശ്യമായ സാമഗ്രികളെല്ലാം വാങ്ങി ഫ്ലാറ്റിലെത്തി. പിന്നീടു തൃപ്പൂണിത്തുറയിലെ കടയിൽനിന്നു ഗുണ്ടും വിവിധ പമ്പുകളിൽനിന്നായി പെട്രോളും വാങ്ങി. പകൽ മുഴുവനും ഇവിടെ തങ്ങി ബോംബ് നിർമിച്ചെന്നാണു പൊലീസ് കരുതുന്നത്. ശനിയാഴ്ചയും ഡൊമിനിക് ഫ്ലാറ്റിലെത്തിയിരുന്നു. എന്നാൽ, അധികം സമയം ചെലവഴിക്കാതെ മടങ്ങി. 

ഞായറാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ഡൊമിനിക് അത്താണിയിലെ ഫ്ലാറ്റിലെത്തി തയാറാക്കി വച്ച ബോംബുകളുമെടുത്താണു കൺവൻഷൻ ഹാളിലേക്കു പോയത്. 

അവിടെ സ്ഫോടനത്തിനു ശേഷം മടങ്ങി ഫ്ലാറ്റിലെത്തി കയ്യിൽ ബാക്കിയായ വസ്തുക്കളും സ്ഫോടനത്തിനുപയോഗിച്ച 2 റിമോട്ടുകളും ഇവിടെ വച്ച ശേഷമായിരുന്നു കൊരട്ടിയിലെ ലോഡ്ജിലെത്തി മുറിയെടുത്തതും  ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട ശേഷം കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതും. 

ഇന്നലെത്തന്നെ തെളിവെടുപ്പു പൂർത്തിയാക്കാമെന്നാണു പൊലീസ് കരുതിയതെങ്കിലും ഫ്ലാറ്റിലെ തെളിവെടുപ്പ് നീണ്ടതിനാൽ അടുത്ത ദിവസവും തുടരും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പടക്കക്കട, ഇലക്ട്രോണിക്സ് കടകൾ, പെട്രോൾ പമ്പുകൾ, ലോഡ്ജ്, കൊടകര പൊലീസ് സ്റ്റേഷൻ, കൺവൻഷൻ ഹാൾ, വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലെത്തിച്ചു തെളിവെടുക്കും. കുറ്റകൃത്യങ്ങൾ നടത്താനായി ഡൊമിനിക് ഉപയോഗിച്ചിരുന്ന സ്കൂട്ടർ കൊടകര പൊലീസ് സ്റ്റേഷനിലാണ്. 

സമ്മേളനത്തിൽ ഉണ്ടായിരുന്നവർക്ക് കൗൺസലിങ്

കൊച്ചി / തിരുവനന്തപുരം ∙ കളമശേരി സ്ഫോടനത്തിന്റെ ആഘാതം മൂലം മാനസിക സംഘർഷം നേരിടുന്നവർക്കു വേണ്ടി ആരോഗ്യ വകുപ്പ് കൗൺസലിങ് നടത്തും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണു പ്രധാനമായും സ്ഫോടനം നടന്ന കൺവൻഷനിൽ പങ്കെടുത്തിരുന്നത്. കൺവൻഷനിൽ പങ്കെടുത്ത എല്ലാവർക്കും മാനസികാരോഗ്യ കൗൺസലിങ് നൽകുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ചികിത്സയിലുളളവർക്ക് അതത് ആശുപത്രികളുടെ സഹായത്തോടെ മാനസികാരോഗ്യ സേവനം നൽകും. നിസ്സാര പരുക്കേറ്റവർക്കും മറ്റുള്ളവർക്കും ഫോൺ വഴിയും മാനസിക പിന്തുണ നൽകും. മാനസിക ബുദ്ധിമുട്ടു കൂടുതലുള്ളവർക്കു നേരിട്ടു സേവനമെത്തിക്കും. ∙ ടെലി മനസ്സ് ഹെൽപ്‌ലൈൻ: 14416.

ഐസിയുവിൽ 16 പേർ

സ്ഫോടനത്തിൽ പരുക്കേറ്റ 3 പേരാണ് അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത്– ആസ്റ്റർ മെഡ്സിറ്റിയിൽ 2 പേരും എറണാകുളം മെഡിക്കൽ സെന്ററിൽ ഒരാളും. കളമശേരി ഗവ മെഡിക്കൽ കോളജ് (3), രാജഗിരി ആശുപത്രി (3), എറണാകുളം മെഡിക്കൽ സെന്റർ (5), സൺറൈസ് ആശുപത്രി (2), ആസ്റ്റർ മെഡിസിറ്റി (2), കോട്ടയം മെഡിക്കൽ കോളജ് (1) എന്നിങ്ങനെ 16 പേർ ഐസിയുവിൽ ചികിത്സയിലുണ്ട്. ആസ്റ്റർ മെഡ്സിറ്റിയിൽ വെന്റിലേറ്ററിൽ ചികിത്സയിലുള്ള 2 പേർക്കു തൊലി വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ (സ്കിൻ ഗ്രാഫ്റ്റിങ്) നടത്തും. കളമശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന ഒരാളെ സ്കിൻ ഗ്രാഫ്റ്റിങ്ങിനായി കോട്ടയം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.

English Summary:

Police Investigation in Kalamassery Blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com