വെടിക്കെട്ട് നിയന്ത്രണം: അപ്പീൽ നൽകാൻ മന്ത്രിയുടെ നിർദേശം
Mail This Article
തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിലെ രാത്രികാല വെടിക്കെട്ടിനു നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ. ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് ആവശ്യമായ നടപടികളെടുക്കും. കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വങ്ങൾക്കു മന്ത്രി നിർദേശം നൽകി.
പൂർണമായും വെടിക്കെട്ട് ഇല്ലാതെ ഉത്സവങ്ങൾ നടത്തുന്നതു പ്രയാസമാണ്. ക്ഷേത്രങ്ങളും ട്രസ്റ്റികളും നടത്തുന്ന സ്ഥാപനങ്ങളിൽ അസയമത്തു വെടിക്കെട്ട് ഒഴിവാക്കണമെന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ആ സമയക്രമം എന്താണെന്നോ ഇതു സംബന്ധിച്ച മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിൽ വെടിക്കെട്ടു നിരോധിക്കണമെന്ന ഹർജി പരിഗണിച്ചാണു ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയത്.
തുടർനടപടിയെക്കുറിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്നു ചർച്ച നടത്തുമെന്നു പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. കോടതി നിർദേശത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകും. വെടിവഴിപാട് ക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി നടന്നു വരുന്നതാണ്. നിയമപരമായുള്ള നിബന്ധനകൾ പാലിച്ചു വഴിപാടു നടത്തണമെന്നതാണു ദേവസ്വം ബോർഡിന്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു.