ADVERTISEMENT

കണ്ണൂർ ∙ സ്വർണക്കടത്തിനു പിന്നാലെ ഡോളർ കടത്തുകേസിലും സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എന്നിവരടക്കം 6 പ്രതികൾക്ക് 4.90 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.30 കോടി രൂപയും യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ ഒരു കോടി രൂപയും സ്വപ്ന, ശിവശങ്കർ, സന്ദീപ് നായർ, പി.എസ്.സരിത് എന്നിവർ 65 ലക്ഷം രൂപ വീതവും അടയ്ക്കണം.

ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് ഏഴിന് 1.90 ലക്ഷം ഡോളർ (അന്നത്തെ നിരക്കനുസരിച്ച് 1.30 കോടിയോളം രൂപ) തിരുവനന്തപുരം വിമാനത്താവളം വഴി മസ്കത്തിലേക്കു കടത്തിയെന്നാണു കേസ്. യുഎഇ റെഡ് ക്രസന്റ് സംഘടന ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമിച്ചു നൽകുന്നതിന്റെ ഭാഗമായി ഷൗക്രിക്കു ലഭിച്ച കോഴപ്പണമാണിതെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. ഉത്തരവിനെതിരെ പ്രതികൾക്കു 2 മാസത്തിനകം കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്‌ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം. പിഴയടച്ചില്ലെങ്കിൽ ജപ്തി നേരിടേണ്ടിവരും.

6 പ്രതികൾക്കുമെതിരായ കസ്റ്റംസ് കേസ് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണ്. സ്വർണക്കടത്തു കേസിൽ സ്വപ്നയും ശിവശങ്കറും അടക്കമുള്ള പ്രതികൾക്ക് ആകെ 66.60 കോടി രൂപയുടെ പിഴ ചുമത്തി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഉത്തരവിട്ടിരുന്നു.

English Summary:

Dollar smuggling case after gold loan; Sivasankar and Swapna fined Rs 65 lakh each

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com