മാവോയിസ്റ്റ് പരിശീലകർക്ക് സൈനിക പശ്ചാത്തലവും
Mail This Article
കൽപറ്റ ∙ കേരളത്തിൽ പശ്ചിമഘട്ടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ഗറിലാ സേനയ്ക്കു പരിശീലനം നൽകുന്നവരിൽ സൈനിക പശ്ചാത്തലമുള്ളവരുമുണ്ടെന്ന് ഇന്റലിജൻസ് നിരീക്ഷണം. രാഷ്ട്രീയകാരണങ്ങളാലുൾപ്പെടെ സ്വയം വിരമിച്ച ചില സേനാംഗങ്ങളും വിമുക്തഭടന്മാരും മാവോയിസ്റ്റുകളെ പലതരത്തിൽ സഹായിക്കുന്നുണ്ടാകാമെന്ന് ഇന്റലിജൻസ് ബ്യൂറോ (ഐബി) പൊലീസിനു മുന്നറിയിപ്പ് നൽകി. ഐഇഡി (ഇംപ്രോവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ്) ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളുടെ നിർമാണത്തിൽ വിദഗ്ധരായ എൻജിനീയറിങ് ബിരുദധാരികളും മാവോയിസ്റ്റുകൾക്കൊപ്പമുണ്ട്.
പരിമിതികളേറെയാണെങ്കിലും കേരളത്തിലുൾപ്പെടെയുള്ള മാവോയിസ്റ്റുകളുടെ നീക്കങ്ങൾ വിദഗ്ധ സൈനിക പരിശീലനം നേടിയവരുടേതിനു തുല്യമാണെന്നാണു കേന്ദ്ര സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെ കണ്ടെത്തൽ. അർധസൈനിക വിഭാഗങ്ങളിൽ കയറിപ്പറ്റി ആയുധപരിശീലനം നേടിയ ശേഷം തിരിച്ചെത്തി കേഡർമാരെ ജനകീയ യുദ്ധത്തിനു സജ്ജരാക്കുന്ന പദ്ധതിയും സജീവമാണെന്നും കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.
മാനന്തവാടി പേരിയയിൽ പിടിയിലായ മാവോയിസ്റ്റുകളിൽ നിന്ന്, സിആർപിഎഫ്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഇൻസാസ്, എകെ 47 റൈഫിളുകൾ പിടികൂടിയിരുന്നു. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നക്സൽ വിരുദ്ധസേനയുമായുള്ള ഏറ്റുമുട്ടലിൽ പിടിച്ചെടുക്കുന്ന ആയുധങ്ങളാണു മാവോയിസ്റ്റുകൾ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണു വിവരം. പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും എകെ 47 ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രയോഗിക്കാനും അറ്റകുറ്റപ്പണി നടത്താനും പരിശീലനം നേടിയവരാണ്. മാവോയിസ്റ്റ് ജനകീയസേനയുടെ അടിത്തറ വ്യാപിപ്പിച്ച്, 2050ന് അകം ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കുകയാണു ലക്ഷ്യമെന്ന് ഇവർ മൊഴി നൽകി.