എൻഎസ്എസ് നാമജപ യാത്ര: കേസ് എഴുതിത്തള്ളി
![NSS Namajapa Ghoshayathra | Photo: Rinku Raj Mattancherriyil / Manorama സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് വിശ്വാസ സംരക്ഷണത്തിനായി എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പാളയം ഗണപതി ക്ഷേത്രനടയിൽനിന്ന് കിഴക്കേക്കോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രനടയിലേക്ക് എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നാമജപഘോഷയാത്ര. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ പരാമർശങ്ങൾക്കെതിരെ തലസ്ഥാനത്ത് എൻഎസ്എസ് നടത്തിയ നാമജപ യാത്രയ്ക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് പൊലീസ് എഴുതിത്തള്ളി. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കി, ആയിരത്തിലേറെ പേർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കേസ് നിലനിൽക്കില്ലെന്നും പിൻവലിക്കാമെന്നും പ്രോസിക്യൂഷൻ പൊലീസിനു നിയമോപദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടാണ് ഒന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അംഗീകരിച്ചത്. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.സംഗീത്കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഓഗസ്റ്റ് 2 നായിരുന്നു നാമജപയാത്ര. ഘോഷയാത്ര കൊണ്ടു ക്രമസമാധാന പ്രശ്നങ്ങളോ ഗതാഗത തടസ്സമോ ഉണ്ടായില്ലെന്നു പൊലീസ് റിപ്പോർട്ടിലുണ്ട്. മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ നിയമവിരുദ്ധവുമായിരുന്നില്ല. ഘോഷയാത്രയ്ക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും യാത്രയ്ക്കു ഗൂഢലക്ഷ്യം ഉണ്ടായിരുന്നില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ന്യായവിരുദ്ധ സംഘം ചേരൽ, ഗതാഗതതടസ്സം സൃഷ്ടിക്കൽ, അനുവാദമില്ലാതെ മൈക്ക് ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനു മുൻപ് എൻഎസ്എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ്, കേസ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ പിന്നീടു നടപടി നീണ്ടു പോയി.
ശബരിമല കേസും പിൻവലിക്കണം:സുകുമാരൻ നായർ
കേസുകൾ പിൻവലിച്ച നടപടിയിൽ സന്തോഷമുണ്ടെന്നും ശബരിമലയിലെ വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ കൂടി പിൻവലിക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.