യുഡിഎഫ് ‘വിചാരണ സദസ്സ്’ ആദ്യദിനം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലങ്ങളിൽ
Mail This Article
തിരുവനന്തപുരം ∙ സർക്കാരിന്റെ നവകേരള സദസ്സിനു ബദലായി പ്രതിപക്ഷം സംഘടിപ്പിക്കുന്ന ‘വിചാരണ സദസ്സ്’ ആദ്യദിനമായ ഡിസംബർ 2ന് ഒരേ സമയം 12 നിയമസഭാ മണ്ഡലങ്ങളിൽ നടക്കും. വൈകിട്ടു മൂന്നിനു തുടങ്ങി ആറിന് അവസാനിക്കുന്ന തരത്തിലാണു ഡിസംബർ 22 വരെ വിചാരണ സദസ്സ്. മുഖ്യമന്ത്രിയുടെയും 11 മന്ത്രിമാരുടെയും മണ്ഡലത്തിലാണ് ആദ്യദിനം പരിപാടി.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും താനൂരിൽ പി.കെ.കുഞ്ഞാലിക്കുട്ടിയും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം.എം.ഹസനും നേമത്തു കെ.സുധാകരനും കളമശേരിയിൽ കെ.മുരളീധരനും ഏറ്റുമാനൂരിൽ പി.ജെ.ജോസഫുമാണ് ഉദ്ഘാടകർ. തുടർന്നുള്ള ദിവസങ്ങളിലെ മണ്ഡലങ്ങളും ഉദ്ഘാടകരും ഒരാഴ്ചയ്ക്കകം തീരുമാനമാകും.
ഉദ്ഘാടകനു ശേഷം പ്രധാന നേതാക്കളിൽ ഒരാൾ സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിച്ചു പ്രസംഗിക്കും. സർക്കാരിൽ നിന്നു പണവും ആനുകൂല്യവും സേവനവും കിട്ടാത്തവർ, പെൻഷൻ ലഭിക്കാത്ത കെഎസ്ആർടിസി ജീവനക്കാർ, പട്ടിക വിഭാഗക്കാർ, മത്സ്യത്തൊഴിലാളികൾ, തൊഴിൽരഹിതരായ യുവാക്കൾ തുടങ്ങിയവരുടെ പ്രതിനിധികളെ പങ്കെടുപ്പിക്കും. ഇവർക്ക് ഓരോരുത്തർക്കും അവരുടെ പ്രയാസം വിവരിക്കാൻ മൂന്നു മിനിറ്റ് വീതം സമയം നൽകും. സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണിന്റെ നേതൃത്വത്തിലാണു കുറ്റപത്രം തയാറാക്കുന്നത്.