ADVERTISEMENT

ആലുവ∙ ബിഹാർ സ്വദേശി അസഫാക് ആലം കൊലപ്പെടുത്തിയ 5 വയസ്സുകാരിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.20 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ഐഎൻടിയുസി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഹസീന മുനീറിനെ 2 സ്ഥാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തു. കോൺഗ്രസിനും സംഘടനകൾക്കും അപകീർത്തികരമായ സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടിയെന്നു ഭാരവാഹികൾ അറിയിച്ചു.

ബാലിക കൊല്ലപ്പെട്ട ദിവസം മുതൽ അവരുടെ കുടുംബത്തോടൊപ്പം സഹായികളായി കൂടിയ ഹസീനയും ഭർത്താവ് മുനീറും ചേർന്നു തുക തട്ടിയെന്നാണ് ആരോപണം. ബാലികയുടെ പിതാവിന്റെ പക്കൽ നിന്ന് എടിഎം കാർഡും പിൻ നമ്പറും വാങ്ങി എടിഎം കൗണ്ടറിൽ നിന്നു പല തവണയായി മുനീറാണ് തുക പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 10 ലക്ഷം രൂപയും സാമൂഹികക്ഷേമ വകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപയും കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്നു 3 ലക്ഷം രൂപയും ഈ കുടുംബത്തിനു ലഭിച്ചിരുന്നു.

നടൻ സുരേഷ് ഗോപി 2 ലക്ഷം രൂപ നൽകി. ക്ഷേമനിധി തുക എസ്ബിഐയിൽ നിക്ഷേപിക്കുന്നതിനു ബാലികയുടെ 3 സഹോദരങ്ങളുടെ ആധാർ കാർഡും മറ്റും ശരിയാക്കുന്നതിനിടെ ഹസീനയും മുനീറും ഇടപെട്ടു തുക ഒരു ഷെഡ്യൂൾഡ് ബാങ്കിൽ നിക്ഷേപിപ്പിക്കുകയും എടിഎം കാർഡ് മുഖേന പിൻവലിക്കുകയും ചെയ്തുവെന്നാണ് സിപിഎം ആരോപണം. ബാങ്കിൽ നിന്ന് എസ്എംഎസ് വന്നപ്പോഴാണ് വിവരം വീട്ടുകാർ അറിഞ്ഞതെന്നും അവർ പറയുന്നു. തുടർന്നു 2 തവണയായി തുക തിരിച്ചു നൽകി. സംഭവം വിവാദമായ ഇന്നലെയാണ് മറ്റൊരാൾ മുഖേന ബാക്കി 50,000 രൂപ ബാലികയുടെ പിതാവിന്റെ പക്കൽ എത്തിച്ചത്.

കടുങ്ങല്ലൂർ സ്വദേശികളായ മുനീറും ഹസീനയും കുറച്ചു നാളായി ബാലികയുടെ കുടുംബം വാടകയ്ക്കു താമസിക്കുന്ന പ്രദേശത്താണ് താമസിക്കുന്നത്. ഇതേസമയം, പാലക്കാട് ജിപ്സം വർക്കിന്റെ സബ് കരാർ ഏറ്റെടുത്തു നടത്തുന്ന, ബാലികയുടെ പിതാവ് ആവശ്യപ്പെട്ടിട്ടാണ് എടിഎമ്മിൽ നിന്നു പണം പിൻവലിച്ചതെന്നും അത് അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കു തന്നെയാണു വിനിയോഗിച്ചതെന്നും മുനീറും ഹസീനയും പറഞ്ഞു. ആരോപണം ഉയർന്ന സാഹചര്യത്തിൽ പൊതുപ്രവർത്തക എന്ന നിലയിൽ ഹസീനയുടെ അഭിമാനം സംരക്ഷിക്കാനാണ് തുക തിരികെ നൽകിയതെന്നും അവർ പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബത്തെ സാമ്പത്തിക തട്ടിപ്പിനിരയാക്കിയ കോൺഗ്രസ് നേതാക്കൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ബാലികയുടെ രക്ഷിതാക്കളിൽ നിന്നു പണം തട്ടിയെടുക്കാൻ ശ്രമിച്ച ക്രൂരതയ്ക്കെതിരെ കടുത്ത നടപടി വേണമെന്നു മന്ത്രി പി.രാജീവും ആവശ്യപ്പെട്ടു.

ദമ്പതികൾ തന്നെയും കബളിപ്പിച്ചെന്ന് എംഎൽഎ

ആലുവ∙ കൊല്ലപ്പെട്ട ബാലികയുടെ പിതാവിന്റെ പക്കൽ നിന്നു പണം കൈപ്പറ്റിയ മഹിളാ കോൺഗ്രസ് നേതാവ് ഹസീനയും ഭർത്താവ് മുനീറും തന്നെയും കബളിപ്പിച്ചുവെന്ന് അൻവർ സാദത്ത് എംഎൽഎ. ബാലികയുടെ മരണത്തെ തുടർന്നു കുടുംബത്തെ സുരക്ഷിതമായി മാറ്റിത്താമസിപ്പിക്കുന്നതിന് എംഎൽഎ സ്വന്തം ചെലവിൽ ഇവർക്കു വാടകവീട് എടുത്തു നൽകിയിരുന്നു. 20,000 രൂപ അഡ്വാൻസും പ്രതിമാസം 7,000 രൂപ വാടകയുമുള്ള വീടാണ് എടുത്തത്.

മുനീറാണ് അനുയോജ്യമായ വീട് ചൂണ്ടിക്കാണിച്ചത്. അഡ്വാൻസ് കൊടുക്കാൻ എംഎൽഎ 20,000 രൂപ മുനീറിനെ ഏൽപിച്ചു. ഇക്കാര്യം മറച്ചു വച്ചു മുനീർ ബാലികയുടെ പിതാവിന്റെ പക്കൽ നിന്നു വീടിന് അഡ്വാൻസ് കൊടുക്കാനെന്ന പേരിൽ 20,000 രൂപ കൈപ്പറ്റിയെന്ന് എംഎൽഎ ആരോപിച്ചു. പണം ഉടൻ തിരിച്ചു നൽകാൻ മുനീറിനും ഹസീനയ്ക്കും എംഎൽഎ നിർദേശം നൽ‍കിയതനുസരിച്ചാണു തുക മടക്കി നൽകിയത്. വാടക എല്ലാ മാസവും എംഎൽഎ ബാങ്ക് അക്കൗണ്ട് വഴി കെട്ടിട ഉടമയ്ക്കു നൽകുകയാണ് ചെയ്യുന്നത്. മുനീറിനും ഹസീനയ്ക്കും എതിരെ പരാതിയില്ലെന്നു ബാലികയുടെ പിതാവ് തന്നോടു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു നിയമ നടപടി സ്വീകരിക്കാൻ നിർദേശിക്കാതിരുന്നതെന്നും എംഎൽഎ പറഞ്ഞു. 

English Summary:

Incident of extorting money from the family of the murdered child in Aluva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com