ലൈഫ്: 1.26 ലക്ഷം വീടുകളുടെ നിർമാണം പാതിവഴിയിൽ
![building-representational-image പ്രതീകാത്മക ചിത്രം](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതി (ലൈഫ്) സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി അനിശ്ചിതത്വത്തിൽ. ഹഡ്കോ വായ്പയിൽ തീരുമാനമാകാത്തതിനാൽ പദ്ധതിയുടെ തുടർച്ച നിശ്ചയിക്കാനായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ട് കൃത്യമായി ലഭിക്കാത്തതും പദ്ധതി താളം തെറ്റിക്കുന്നു. പഞ്ചായത്തിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടു വീടു പണി തുടങ്ങിയവർക്ക് 4 ഘട്ടങ്ങളിലായി ലഭിക്കേണ്ട പണത്തിന്റെ പല ഗഡുക്കളും കുടിശികയാണ്. സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതു മുതൽ വായ്പയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിൽ വരെ മെല്ലെപ്പോക്കാണ്.
കുറഞ്ഞ പലിശയ്ക്ക് വേഗത്തിൽ വായ്പ കിട്ടാനുള്ള വഴി തേടി എട്ടംഗ സമിതിയെ നിയോഗിക്കുക മാത്രമാണു സർക്കാർ ചെയ്തത്. പദ്ധതി നടത്തിപ്പിന്റെ ഏജൻസിയായ കേരള റൂറൽ ആൻഡ് അർബൻ ഡവലപ്മെന്റ് കോർപറേഷൻ വഴി സമാഹരിക്കുന്ന വായ്പ, സംസ്ഥാനത്തിന്റെ മൊത്തം കടത്തിന്റെ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. അതേസമയം, പദ്ധതിയെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും വായ്പയെടുത്തു തരണം ചെയ്യാനാണു ശ്രമിക്കുന്നതെന്നും തദ്ദേശ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഭവനരഹിതർ 7 ലക്ഷം
2017 മുതൽ കഴിഞ്ഞ മാസം 31 വരെയുള്ള തദ്ദേശ വകുപ്പിന്റെ കണക്കുകൾ പ്രകാരം 3,56,108 വീടുകളുടെ നിർമാണം പൂർത്തിയായി. നിർമാണം പാതിവഴിയിലായ 1.26 ലക്ഷം വീടുകളുണ്ട്. ഇതിനെല്ലാം പുറമേ സംസ്ഥാനത്ത് 7 ലക്ഷം ഭവനരഹിതരുണ്ടെന്നാണു മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചത്.