ADVERTISEMENT

മഞ്ചേശ്വരം (കാസർകോട്) ∙ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പാർട്ടിയുടെ സംഘടനാസംവിധാനം ഉപയോഗിക്കുന്ന പതിവുരീതി വിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാർ സംവിധാനം ഉപയോഗിച്ച് നേരിട്ടു ജനങ്ങളുമായി രാഷ്ട്രീയവും വികസനവും പറയുന്ന രീതിയിലേക്ക് സിപിഎം മാറുന്നതിനു വേദിയാകുകയാണ് നവകേരള സദസ്സ്. യുഡിഎഫ് പരിപാടി ബഹിഷ്കരിച്ചതോടെ സർക്കാർ സംവിധാനം എൽഡിഎഫിന്റെ രാഷ്ട്രീയപ്രചാരണ വേദിയായി. ചടങ്ങിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗവും ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണെന്നു വ്യക്തം. 

നേരത്തേ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധജാഥ നടത്തിയിരുന്നെങ്കിലും സർക്കാരിന്റെ പ്രതിഛായയ്ക്കു മാറ്റുകൂടുന്നില്ലെന്ന തോന്നലിലാണ് സർക്കാർ സംവിധാനത്തെയാകെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുന്ന രീതിയിലേക്ക് സിപിഎം ചിന്തിച്ചതെന്നാണു കരുതുന്നത്. 

ഗോവിന്ദനെ എംഎൽഎ എന്ന പദവി ഉപയോഗിച്ച് വേദിയിലിരുത്തിയപ്പോൾ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, പി.കരുണാകരൻ എന്നിവരെ മുൻപദവികളുടെ പേരിൽ ഉദ്ഘാടനച്ചടങ്ങിൽ വേദിയിലിരുത്തി. സർക്കാർ പരിപാടിയാണെന്നു മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഇത്തരം രാഷ്ട്രീയക്കാഴ്ചകൾക്കാണ് ഉദ്ഘാടനവേദി സാക്ഷ്യം വഹിച്ചത്. 

സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങുകയാണെന്നു പറയുന്നുണ്ടെങ്കിലും ആവലാതികളുമായി എത്തുന്ന സാധാരണ ജനങ്ങൾക്കു മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ നേരിൽക്കണ്ട് സങ്കടം ബോധിപ്പിക്കാൻ അവസരമില്ല. സർക്കാർ പറയുന്ന കാര്യങ്ങൾ കേൾക്കുക മാത്രമാണ് നവകേരള സദസ്സിനെത്തുന്നവർക്കു ചെയ്യാനുള്ളത്. അതേസമയം, സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്കു മുഖ്യമന്ത്രിയും മന്ത്രിമാരുമായി സംവദിക്കാൻ പ്രഭാതയോഗങ്ങളിൽ അവസരമുണ്ടുതാനും. 

സ്പോൺസർമാരുടെ സഹായത്തോടെ പരിപാടിയുടെ ചെലവുകൾ നടത്തുന്നതിനാൽ, പാർട്ടിയും ഭരണകൂടവുമായി അടുക്കാൻ താൽപര്യപ്പെട്ടു നിൽക്കുന്ന സമ്പന്നവിഭാഗത്തിനും മറ്റും അതിനുള്ള അവസരം ലഭിക്കുന്നുവെന്നത് സാധാരണക്കാരായ പാർട്ടിപ്രവർത്തകരെ അലോസരപ്പെടുത്തുന്നുണ്ട്. നവകേരള സദസ്സ് ചങ്ങാത്ത മുതലാളിത്തത്തിനു വഴിയൊരുക്കുമെന്ന് സിപിഐ സംസ്ഥാന നിർവാഹകസമിതിയിൽ ഉയർന്ന വിമർശനത്തെ ശരിവയ്ക്കുന്നുണ്ട് സംഘാടനം. 

∙ സദസ്സ്, എല്ലാവരുടേതുമാണോ? 

സർക്കാരിന്റെ വികസനനേട്ടങ്ങൾ എൽഡിഎഫ് അനുകൂലികളല്ലാത്തവരിലേക്കും എത്തിക്കുകയെന്ന സിപിഎം ലക്ഷ്യം സാധ്യമാകുമോയെന്ന ആശങ്ക ഉയർത്തിക്കൊണ്ടാണ് ആദ്യ പരിപാടി പൈവളികെയിൽ നടന്നത്. സദസ്സിൽ പങ്കെടുത്തത് പാർട്ടി നിർദേശപ്രകാരം എത്തിയ അനുഭാവികളും സർക്കാർ ഉദ്യോഗസ്ഥരുമാണ്. അതുകൊണ്ടുതന്നെ, എല്ലാ ജനവിഭാഗങ്ങളിലേക്കും പ്രചാരണം എത്തിക്കുകയെന്ന ലക്ഷ്യം നേടാനാകുമോ എന്ന ആശങ്ക പാർട്ടിക്കുണ്ട്. 

English Summary:

LDF using Nava Kerala Sadas for political campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com