ഉമ്മൻ ചാണ്ടിയാകാൻ പിണറായിക്കു സാധിക്കില്ല: കെ. സുധാകരൻ
Mail This Article
തിരുവനന്തപുരം ∙ ബെൻസും തലപ്പാവുമൊക്കെയായി രാജാപ്പാർട്ട് കെട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മോഹമെന്നും നൂറു ജന്മം എടുത്താലും ഉമ്മൻ ചാണ്ടിയാകാൻ പിണറായിക്കു സാധിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മുഖ്യമന്ത്രി പൊക്കിക്കാട്ടുന്ന വികസനം സംഭവിക്കുന്നത് സിപിഎമ്മിലും അദ്ദേഹത്തിന്റെ കുടുംബത്തിലുമൊക്കെയാണ്. ജനസമ്പർക്ക പരിപാടി നടത്തിയ ഉമ്മൻ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും നിർദേശം നൽകിയ പിണറായി വിജയന് നവകേരള സദസ്സ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമർശിക്കാൻ എന്ത് അർഹതയാണുള്ളത്?– സുധാകരൻ ചോദിച്ചു.
പിണറായിയുടെ കെട്ടുകാഴ്ചയിൽ പാവപ്പെട്ടവർക്ക് സ്ഥാനമില്ലാത്തതിനാലാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. മഞ്ചേശ്വരത്തെ പൊതുപരിപാടിയിൽ പാവപ്പെട്ടവർക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ സഹായം നൽകുകയോ ചെയ്തില്ല. ഉമ്മൻ ചാണ്ടി മൂന്നു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ കാസർകോട് ജില്ലയിലെ 94, 696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവർക്ക് 11.94 കോടി രൂപയും വിതരണം ചെയ്തു. 47 മണിക്കൂർ അദ്ദേഹം കാസർകോട് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചു.
യുഡിഎഫ് ഭരണമെങ്കിൽ ഇന്നത്തെ വികസനം സാധ്യമാകുമോയെന്ന് ചോദിക്കാൻ പിണറായിക്ക് അപാര തൊലിക്കട്ടി വേണം. ഉമ്മൻ ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും ഉദ്ഘാടനം ചെയ്യാൻ പിണറായിക്ക് ഒരു ഉളുപ്പും ഇല്ലായിരുന്നു– സുധാകരൻ പറഞ്ഞു.