ADVERTISEMENT

കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചും ആക്രമണത്തിനു കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകർ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. 7 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.ഷിബിന, കെ.കമൽജിത്ത്, വിജിത്ത് നീലാഞ്ചേരി, ഷൈജു ചാലാട്, അലക്സ് ഇരിട്ടി, അർജുൻ കോറോം, അർജുൻ ചാലാട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാവിലെ 11.30ന് ഡിസിസി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം 100 മീറ്റർ അകലെ എൽഐസി റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചു പൊലീസ് തടഞ്ഞു. എസിപി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ തോക്കും ടിയർ ഗ്യാസും ഉൾപ്പെടെ സജ്ജീകരണവുമായാണു പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചത്.

ബാരിക്കേഡ് തള്ളിയിടാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. ഏറെനേരം പൊലീസുമായി വാക്കേറ്റമുണ്ടായി. ഇതോടെ ജലപീരങ്കി പ്രയോഗിച്ചു. പിന്തിരിഞ്ഞ് പോകാതായതോടെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമം പ്രവർത്തകർ തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. ടൗൺ സ്റ്റേഷനിലെ 2 എസ്ഐമാർ പ്രവർത്തകരെ മർദിച്ചെന്നാരോപിച്ച് വാക്കേറ്റമുണ്ടായി. എസിപി രത്നകുമാർ ഇടപെട്ട് ഇരു വിഭാഗത്തെയും പിന്തിരിപ്പിച്ചു.

ഇതിനിടെ ബാരിക്കേഡ് തള്ളിനീക്കാനുള്ള പ്രവർത്തകരുടെ ശ്രമമുണ്ടായതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്ന വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റിനെ പ്രവർത്തകർ ചെറുത്തതോടെ വീണ്ടും സംഘർഷം ഉടലെടുത്തു.

ഇതിനിടെ, കോൺഗ്രസ് നേതാക്കളായ രജിത്ത് നാറാത്ത്, രാജീവൻ എളയാവൂർ, എം.കെ.മോഹനൻ എന്നിവരെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ച് ഡിസിസി ഓഫിസിലേക്ക് നീക്കി. നേരത്തേ ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ അധ്യക്ഷത വഹിച്ചു. വളപട്ടണത്ത് നവകേരള സദസ്സ് നടക്കുന്നതിനിടെ മന്ന ജംക്‌ഷനിൽ അഴീക്കോട്‌ മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പ്ലക്കാർഡും കരിങ്കൊടിയും കാണിച്ചായിരുന്നു പ്രതിഷേധം. പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

കെഎസ്‌യു നേതാവിന്റെ ചെവി തകർന്നു

കണ്ണൂർ ∙ പഴയങ്ങാടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അക്രമത്തിൽ പരുക്കേറ്റ കെഎസ്‌യു കല്യാശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി സഞ്ജു സന്തോഷിന്റെ (18) ഇടതു ചെവിയുടെ കർണപുടം പൊട്ടി കേൾവി ശക്തി നഷ്ടപ്പെട്ടു.

ഐസിയുവിലായിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാലിനെ (30) വാർഡിലേക്കു മാറ്റി. ഇരുവരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

∙ ‘വഴിയിൽനിന്നു കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ പോലും അനുവദിച്ചില്ലെങ്കിൽ എംഎൽഎമാരും എംപിമാരും ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം കരിങ്കൊടി കാണിക്കും. പ്രതിഷേധിക്കുന്നവരെ ചെടിച്ചട്ടിയും ഹെൽമറ്റുംകൊണ്ട് തലയിൽ അടിക്കുന്നതാണോ നവകേരളം? പിണറായി വിജയന്റേത് ക്രിമിനൽ മനസ്സാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ കൊല്ലാനും വീടുകൾ കത്തിക്കാനും ഉത്തരവ് നൽകിയിരുന്ന ക്രിമിനലായിരുന്നു പിണറായി. അതേ ക്രിമിനൽ മനസ്സോടെ മുഖ്യമന്ത്രി കസേരയിൽ അദ്ദേഹം ഇരിക്കുന്നത് കേരളത്തിന് അപമാനകരമാണ്.’ – വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

∙ ‘ഗുണ്ടാ സദസ്സാണ് മുഖ്യമന്ത്രി നടത്തുന്നത്. പൊലീസ് സ്റ്റേഷനിൽ കയറിയും യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ മർദിച്ചു. അതുകണ്ട് പൊലീസുകാർ ചിരിക്കുകയായിരുന്നു. ഇവർ കാക്കിക്ക് അപമാനമാണ്. നവകേരള സദസ്സിനെതിരെ പ്രതിഷേധമില്ല. എന്നാൽ, പ്രതിഷേധം നടത്തിക്കുമെന്ന നിലയിലാണു സർക്കാരിന്റെ പോക്ക്. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയും ഇതും തമ്മിൽ ജനം താരമത്യം ചെയ്യണം.’ – കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്

∙ ‘യൂത്ത് കോൺഗ്രസ് ആത്മഹത്യാ സ്ക്വാഡായി മാറി. ആസൂത്രിതമായി അക്രമം നടത്താനാണ് പദ്ധതി.’ – എം.വി.ഗോവിന്ദൻ, സിപിഎം സെക്രട്ടറി 

∙ ‘മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ കല്ലും വടിയുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചത്. ഭീകരപ്രവർത്തനമാണു നടത്തിയത്.’ – ഇ.പി.ജയരാജൻ, എൽഡിഎഫ് കൺവീനർ

∙ ‘നടന്നതു വെറും കരിങ്കൊടി പ്രതിഷേധമല്ല. ചാവേറുകളെ ആൾക്കൂട്ടത്തിലേക്കു തള്ളിവിടുകയായിരുന്നു. തടഞ്ഞില്ലായിരുന്നെങ്കിൽ ബസിൽ കയറി ആക്രമിക്കുമായിരുന്നു.’ – മന്ത്രി എം.ബി.രാജേഷ്

English Summary:

Conflict in Youth Congress March at Kannur; Youth League protest in Valapattanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com