ചൈനയിലെ അജ്ഞാത വൈറസ്; കേരളത്തിൽ ജാഗ്രതാനിർദേശം
Mail This Article
തിരുവനന്തപുരം ∙ ചൈനയിൽ അജ്ഞാത വൈറസ് കാരണം കുട്ടികളിൽ ന്യുമോണിയ പടരുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ജാഗ്രത പാലിക്കാൻ നിർദേശം. ഇന്നലെ നടന്ന പകർച്ചവ്യാധി അവലോകന യോഗത്തിൽ അജ്ഞാത ന്യുമോണിയയും ചർച്ചയായി. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കോവിഡ് ഇന്ത്യയിൽ ആദ്യം കണ്ടെത്തിയതു കേരളത്തിലായിരുന്നു. ആ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ഓൺലൈനായി പങ്കെടുത്ത മന്ത്രി വീണ ജോർജ് നിർദേശിച്ചു. ചൈനയിൽനിന്ന് അടുത്തിടെ വന്നവരെയും അവരുടെ കുട്ടികളെയും നിരീക്ഷിക്കും. ഇടവിട്ടുള്ള മഴ ഉള്ളതിനാൽ കേരളത്തിൽ കുട്ടികളിലെ വൈറൽ ന്യുമോണിയ ബാധിതരുടെ നിരക്ക് ഉയർന്നിട്ടുണ്ട്. ചികിത്സ തേടുന്നവർക്കു ചൈനയിൽനിന്നു വന്നവരുമായി സമ്പർക്കം ഉണ്ടോയെന്നു പ്രത്യേകം ചോദിക്കും.
ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു
അജ്ഞാത ന്യുമോണിയയുടെ പശ്ചാത്തലത്തിൽ വ്യാപാര, യാത്ര വിലക്കുകൾ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടില്ല. ജാഗ്രത തുടരണമെന്നും സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും ഡബ്യുഎച്ച്ഒ അറിയിച്ചു. രോഗബാധകളെക്കുറിച്ചു ഗവേഷണം നടത്തുന്ന പ്രോമെഡ് പ്ലാറ്റ്ഫോമാണ് അജ്ഞാത ന്യുമോണിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തത് പ്രോമെഡ് ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്നു പനി വ്യാപിച്ചു എന്നാണു ചൈന ഡബ്ല്യുഎച്ച്ഒക്കു നൽകിയ വിശദീകരണം.
ഒക്ടോബർ ആദ്യവാരം വടക്കൻ ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് ഒട്ടേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ വാർത്താസമ്മേളനം നടത്തി വടക്കൻ ചൈനയിലെ സ്ഥിതിഗതികൾ വിശദീകരിച്ചിരുന്നു. അജ്ഞാത ന്യുമോണിയയുടെ കാരണം, ഇതുവരെ നടന്ന പരിശോധനാ ഫലങ്ങൾ എന്നിവയെല്ലാം നൽകണമെന്നു ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടിട്ടുണ്ട്.
ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി ∙ ശ്വാസകോശ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെ വടക്കൻ ചൈനയിൽ ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റങ്ങളെ ഗൗരവത്തോടെ നിരീക്ഷിക്കുന്നതായി ആരോഗ്യമന്ത്രാലയം. ശ്വാസകോശരോഗങ്ങളും പക്ഷിപ്പനി കേസുകളുമാണ് (എച്ച്9എച്ച്2–ഏവിയൻ ഇൻഫ്ലുവൻസ) അവിടെ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രണ്ടിന്റെയും കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് റിസ്ക് ഇല്ലെന്ന് മന്ത്രാലയം അറിയിച്ചു. കുട്ടികളിൽ കൂടുതലായി ന്യുമോണിയ സ്ഥിരീകരിക്കപ്പെടുന്നതിലും ആശങ്കപ്പെടാനില്ലെന്നും അസാധാരണ രോഗകാരികളുടെ സാന്നിധ്യമില്ലെന്നുമാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്.
"വടക്കൻ ചൈനയിൽ ഇപ്പോൾ ശക്തമായ തണുപ്പാണ്. ഈ സാഹചര്യം കുട്ടികളിലെ ന്യുമോണിയ നിരക്ക് ഉയർത്തും. ഇൻഫ്ലുവൻസ, സാധാരണയായി കുട്ടികളിൽ കാണുന്ന മൈകോപ്ലാസ്മ ന്യുമോണിയ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി) തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണു ചൈനയുടെ വിശദീകരണം. സമൂഹമാധ്യമങ്ങളിലുടെ പടരുന്ന വിവരങ്ങളിൽ ഉത്കണ്ഠ പാടില്ല. കൃത്യമായ വിവരങ്ങൾ ലോകാരോഗ്യസംഘടന നൽകും." - ഡോ.രാജീവ് ജയദേവൻ കോ–ചെയർമാൻ, ഐഎംഎ നാഷനൽ കോവിഡ് ടാസ്ക്ഫോഴ്സ്