ADVERTISEMENT

തിരുവനന്തപുരം ∙ ത്രീ... ടൂ... വൺ... കൗണ്ട്ഡൗൺ പൂർത്തിയായതും, തുമ്പ കടപ്പുറത്തെ വിക്ഷേപണത്തറയിൽ നിന്ന് ആർഎച്ച് 200 റോക്കറ്റ് കുതിച്ചുയർന്നു. ഇന്നലെ തുമ്പയിൽ വിക്ഷേപണത്തിനു മുൻപുയർന്ന അതേ ശബ്ദം തന്നെയായിരുന്നു 60 വർഷം മുൻപ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനും മുഴങ്ങിയത്– പ്രമോദ് കാലെയുടെ ശബ്ദം.

1963 നവംബർ 21 ന് വൈകിട്ട് 6.25 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (ടേൾസ്) നിന്ന് അമേരിക്കൻ നിർമിത റോക്കറ്റ് ‘നൈക്കി അപ്പാച്ചി’ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിനു തുടക്കം കുറിച്ച നിമിഷത്തിലും പ്രമോദ് കാലെ ആണ് കൗണ്ട്ഡൗൺ നടത്തിയത്.

പ്രമോദ് കാലെ മാത്രമല്ല, ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്കായി വിയർപ്പൊഴുക്കിയ മുൻതലമുറയുടെ സംഗമം കൂടിയായി വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്‌സി) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) മുൻ ചെയർമാൻ ജി.മാധവൻ നായർ മുതൽ വിവിധ കാലഘട്ടങ്ങളിൽ വിഎസ്എസ്‌സിയിൽ ജോലി ചെയ്തിരുന്ന സാധാരണ ജീവനക്കാർ വരെ പരിപാടിയുടെ ഭാഗമായി. വിവിധ സ്കൂളുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും ചരിത്രനിമിഷത്തിനു സാക്ഷികളായി.

ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിലൂടെ ബഹിരാകാശ ഗവേഷണത്തിനു തുടക്കം കുറിച്ചതിന്റെ അറുപതാം വർഷത്തിൽ തന്നെ ‘ചന്ദ്രയാൻ–3’ ദൗത്യത്തിലൂടെ ഇന്ത്യ ചന്ദ്രനിൽ ഇറങ്ങിയത് അഭിമാനകരമാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ചടങ്ങു തന്നെ ആ ബഹിരാകാശ വിജയത്തിന്റെ ആഘോഷത്തിനു വേണ്ടിയായിരുന്നുവെന്നതും മന്ത്രി ഓർമിച്ചു.

ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, വിഎസ്എസ്‌സി ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ, ഡപ്യൂട്ടി ഡയറക്ടർ എൻ.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ചാൻസലർ ഡോ.ബി.എൻ.സുരേഷ്, സ്പേസ് ഫിസിക്സ് ലബോറട്ടറി മുൻ ഡയറക്ടർ പ്രഫ.ആർ.ശ്രീധരൻ എന്നിവർ ക്ലാസ് നയിച്ചു.

English Summary:

Commemoration of the first rocket launch at Vikram Sarabhai Space Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com