ADVERTISEMENT

തിരുവനന്തപുരം ∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾ സ്റ്റേജ് കാര്യേജുകളായി ഓടാൻ പാടില്ലെന്നും ഇവർക്കെതിരെ നടപടിയെടുക്കാമെന്നുമുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവു പ്രകാരം നടപടിക്ക് മോട്ടർ വാഹന വകുപ്പ്. കോടതിയിൽ പോയ ബസുകൾക്കെതിരെ മാത്രമല്ല, നിലവിൽ ബെംഗളൂരു, ചെന്നൈ തുടങ്ങി സംസ്ഥാനാന്തര സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെയും നിയമലംഘനം പിടികൂടാനാണു തീരുമാനം. ദിവസവും നൂറുകണക്കിനു ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്. 

കേരളത്തിൽ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്ക് കോൺട്രാക്ട് കാര്യേജ് പെർമിറ്റ് എടുത്തു സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടിക്കു മടിച്ചത് ഇൗ റൂട്ടുകളിൽ ഓടിക്കാൻ കെഎസ്ആർടിസിക്ക് ബസുകളില്ലാത്തതിനാലാണ്. ഇവരെ തടഞ്ഞാൽ യാത്രാക്ലേശം ഉണ്ടാകുമെന്നതും സർക്കാർ പരിഗണിച്ചു. ഇവർ ഒരു സ്ഥലത്തേക്ക് മുൻകൂട്ടി നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നു, ബോർഡ് വയ്ക്കുന്നില്ലെന്ന എന്നീ കാര്യങ്ങളും കണക്കിലെടുത്തു. 

സ്റ്റേജ് കാര്യേജ്

സംസ്ഥാനത്തെ റൂട്ടുകളിൽ പെർമിറ്റ് എടുത്ത് ഓടുന്ന സ്വകാര്യബസുകൾ. ഇൗ ബസുകൾക്ക് സ്ഥലനാമ ബോർഡ് വയ്ക്കുന്നതിനും എല്ലാ സ്ഥലത്തും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനും അനുമതി. സർക്കാർ നിശ്ചയിക്കുന്ന ടിക്കറ്റ് നിരക്കിൽ സർവീസ് നടത്താം. 

കോൺട്രാക്ട് കാര്യേജ്

ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള ഇൗ ബസുകൾക്ക് ടൂറിസ്റ്റുകളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഒരുമിച്ച് കൊണ്ടുപോകുന്നതിനാണ് അനുമതി. യാത്രക്കാർക്കെല്ലാം ഒരേ ലക്ഷ്യവും ഉദ്ദേശ്യവും മുൻനിർത്തി ഒരു വാഹനത്തിന് കരാർ നൽകാം. വിവാഹയാത്ര, വിനോദ, തീർഥാടന, പഠനയാത്രകൾ പോലുള്ളവയാണത്. സ്ഥലനാമ ബോർഡ് വയ്ക്കുന്നതിനും അത്തരത്തിൽ യാത്രക്കാരെ കയറ്റുന്നതിനും അനുമതിയില്ല. 

തർക്കത്തിനിടയായ പുതിയ വ്യവസ്ഥ

കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് നിയമം (2023) അനുസരിച്ച് ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഏതു സ്ഥലത്തു നിന്നും അവരെ കയറ്റാമെന്ന് ഉത്തരവിറങ്ങി. ഇതു പ്രകാരം ചില കോൺട്രാക്ട് കാര്യേജ് ബസുകൾ ഓൺലൈനുകളിൽ പരസ്യം നൽകി യാത്രക്കാരെ ആകർഷിച്ച് എല്ലായിടത്തു നിന്നും ടൂറിസ്റ്റുകളെന്ന പേരിൽ യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്നുവെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു. 

വാടകയ്ക്ക് 300 ബസ്

അമിത നിരക്ക് ഈടാക്കുന്ന കോൺട്രാക്ട് കാര്യേജ് ബസുകളെ നിയന്ത്രിക്കാൻ വിവിധ ജില്ലകളിൽ നിന്ന് ബെംഗളൂരു, സുള്ള്യ, ചെന്നൈ, മംഗളൂരു, മൈസൂരു, സേലം, വേളാങ്കണ്ണി, പുതുച്ചേരി, മധുര തുടങ്ങി 24 സംസ്ഥാനാന്തര റൂട്ടുകൾ വാടകയ്ക്ക് കൊടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 300 ബസുകളാണ് മൊത്തം വാടകയ്ക്കെടുക്കുന്നത്. ഇതിൽ 100 ബസുകൾ ആദ്യമെത്തും.

English Summary:

Interstate Service: Law violation of all tourist buses will be caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com