ആറു വയസ്സുകാരിയുടെ തട്ടിക്കൊണ്ടുപോകൽ: ആദ്യ മണിക്കൂറുകൾ നഷ്ടമായോ?; സിജിയുടെ ഫോണിലേക്ക് വിളിച്ചത് ആര് ?
![abigel-missing അഭിഗേൽ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
സിജിയുടെ ഫോണിലേക്ക് വിളിച്ചത് ആര് ?
അബിഗേലിനെ വിട്ടു കിട്ടണമെങ്കിൽ 5 ലക്ഷം രൂപ തരണമെന്നാവശ്യപ്പെട്ട് അമ്മ സിജി തങ്കച്ചന്റെ ഫോണിലേക്കു വിളിച്ച സ്ത്രീ ആര് ? എവിടെ നിന്ന് ? കുട്ടി സുരക്ഷിതയാണെന്ന സൂചന ലഭിച്ചതോടെ പൊലീസിന്റെ അന്വേഷണം ആ വഴിക്കായി. നാലര മണിയോടെ കുട്ടിയെ കാണാതായതിനു ശേഷം ഏതാണ്ട് മൂന്നു മൂന്നര മണിക്കൂർ പിന്നിട്ടപ്പോഴാണ് മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോൺ കോൾ വന്ന വിവരം പുറത്തറിയുന്നത്. ഈ സമയം പ്രധാന റോഡുകളിലെല്ലാം പൊലീസ് കർശന വാഹന പരിശോധന നടത്തി വരികയായിരുന്നു.
പണത്തിനു വേണ്ടിയാണു തട്ടിക്കൊണ്ടുപോകൽ എന്ന സംശയം ബലപ്പെട്ടെങ്കിലും പൊലീസ് വ്യാപക തിരച്ചിൽ തുടർന്നു. 10 കിലോമീറ്ററിലേറെ ദൂരെ പാരിപ്പള്ളിയിൽ നിന്നും 4 കിലോമീറ്റർ ദൂരെ മീയനയിൽ നിന്നുമായി 2 കോളുകൾ വന്നുവെന്നും വിവരമുണ്ട്. ഒരു ഓട്ടോഡ്രൈവറുടെ ഫോണിൽ നിന്നു വിളിച്ചുവെന്നും പറയുന്നുണ്ട്. പൊലീസ് ഇതേക്കുറിച്ചു അന്വേഷണം നടത്തുന്നുണ്ട്.
കാർ ആരുടേത് ?
അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ളക്കാർ ആരുടേത്? പൂയപ്പള്ളി കാറ്റാടിയിലെ മേൽവിലാസത്തിലുള്ള ഒരാളുടെ പേരിലുള്ള കാർ ആണെന്ന സംശയത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചു എഡിജിപിയുടെ നേതൃത്വത്തിലാണു കാർ കണ്ടെത്താനുള്ള നീക്കങ്ങൾ ഏകോപിപ്പിച്ചത്. 2016ൽ കരുനാഗപ്പള്ളിയിൽ റജിസ്റ്റർ ചെയ്ത കാർ ഇപ്പോൾ കൊട്ടാരക്കര ആർടിഒ ഓഫിസിന്റെ പരിധിയിലേക്കു മാറ്റിയിട്ടുണ്ടെന്നാണു ലഭ്യമായ വിവരം.
ആദ്യ മണിക്കൂറുകൾ നഷ്ടമായോ ?
നാലര മണിയോടെയാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയതെങ്കിലും പൊലീസ് സംവിധാനം പൂർണതോതിൽ രംഗത്തിറങ്ങാൻ ഒന്നര മണിക്കൂറോളം വൈകിയെന്ന് ആരോപണം. പൂയപ്പള്ളി പൊലീസ് റോഡ് തടഞ്ഞ് പരിശോധന ഉൾപ്പെടെ ആരംഭിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടതോടെ ആറു മണി കഴിഞ്ഞു. കുട്ടിയുമായി കാർ അപ്പോഴേക്കും ഏറെ ദൂരം പിന്നിട്ടു കാണും എന്നാണ് നാട്ടുകാരുടെ ആരോപണം.