ADVERTISEMENT

കണ്ണൂർ ∙ സർവകലാശാലാ വിസിയായി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ തുടക്കം മുതൽ വിവാദത്തിന്റെ മഷി പുരണ്ടു. സർവകലാശാല മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ ഡോ. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിന്റെ പ്രത്യുപകാരമാണു പുനർനിയമനമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. വിസി നിയമനകാലാവധി തീരുന്നതിനു തൊട്ടുതലേന്നു സേർച് കമ്മിറ്റി പിരിച്ചുവിട്ടതും ഒരുദിവസം പോലും ഇടവേളയില്ലാതെ പുനർനിയമനം നൽകിയതും ഇതിനു തെളിവാണെന്നും അവർ ആരോപിച്ചു. 

സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ പരാമർശിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കു നൽകിയ കത്തിലെ വിശദാംശങ്ങളും വിവാദത്തിനിടയാക്കി. സർവകലാശാലകളുടെ ചാൻസല‍ർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ തർക്കത്തിനു വയ്യാത്തതിനാലാണു ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം അംഗീകരിച്ചതെന്നു ഗവർണർ എഴുതി. തന്നെ സന്ദർശിച്ച മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിനെ പുനർനിയമനത്തിലെ നിയമതടസ്സം ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും എജിയുടെ നിയമോപദേശം വെറുമൊരു കടലാസിൽ കൊണ്ടുവന്നതു തള്ളിയെന്നും ഗവർണർ പറഞ്ഞു. ഒപ്പും സീലും വച്ചു വീണ്ടും നിയമോപദേശം കൊണ്ടുവരികയായിരുന്നുവെന്നും ഗവർണർ പറഞ്ഞു. 

വിസിയെ നിയമിച്ചതു ഗവർണർ തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. തൊട്ടുപിറ്റേന്ന്, ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകുന്നതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു ഗവർണർക്കു നൽകിയ 2 കത്തുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

മുഖ്യമന്ത്രി – ഗവർണർ നേർക്കുനേർ പോര്

ചാൻസലർ പദവി ഒഴിഞ്ഞതായും ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമന ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടിസ് കൈപ്പറ്റില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞ ഗവർണർ, പുനർനിയമനത്തിന് മുഖ്യമന്ത്രിയെയും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനേയും കുറ്റപ്പെടുത്തി. 

2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ തനിക്കുനേരെ ആക്രമണശ്രമമുണ്ടായെന്നും അതിന്റെ ആസൂത്രണം ഡൽഹിയിൽ നടത്തിയതു വിസി ഗോപിനാഥ് രവീന്ദ്രനാണെന്നും അദ്ദേഹം ക്രിമിനൽ മനസ്സുള്ളയാളാണെന്നും വരെ ഗവർണർ ആരോപിച്ചു.

കണ്ണൂർ തന്റെ നാടാണെന്നു പറഞ്ഞു മുഖ്യമന്ത്രി നിരന്തരം നടത്തിയ അഭ്യർഥന മാനിച്ചാണു പുനർനിയമനം നൽകിയതെന്നായിരുന്നു ഗവർണറുടെ അടുത്ത വെളിപ്പെടുത്തൽ. 

ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചു വേണം ഗവർണർ വർത്തമാനം പറയാനെന്നു കടുത്ത ഭാഷയിൽ മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രി തന്റെ പക്കൽനിന്നു പല ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെളിവുകളുമുണ്ടെന്നുമായിരുന്നു ഗവർണറുടെ തിരിച്ചടി.

മുഖ്യമന്ത്രിയും വിട്ടില്ല. ഗവർണർക്കു പിണറായി വിജയനെ മനസ്സിലായിട്ടില്ലെന്നും താൻ ആരിൽനിന്നും ആനുകൂല്യം കൈപ്പറ്റുന്നയാളല്ലെന്നും അദ്ദേഹം പറഞ്ഞു. 

വിസിമാർക്കു നേരെയും ഗവർണർ 

വിസിമാരുടെ നേരെയായി പിന്നീടു ഗവർണർ. സാങ്കേതിക സർവകലാശാലാ വിസിയുടെ നിയമനം സുപ്രീം കോടതി 2022 ഒക്ടോബറിൽ റദ്ദാക്കിയത് ആയുധമാക്കിയായിരുന്നു നീക്കം. സംസ്ഥാനത്തെ 9 വിസിമാരോടു രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ടു. വിസിമാർ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. സർവകലാശാലകളിലെ ബന്ധുനിയമനം പരിശോധിക്കാൻ കമ്മിഷനെ വയ്ക്കുകയും ചെയ്തു ഗവർണർ. ഗവർണർക്കെതിരെ കണ്ണൂർ സർവകലാശാലാ സെനറ്റും സി‍ൻഡിക്കറ്റും പ്രമേയങ്ങൾ പാസാക്കി. സിൻഡിക്കറ്റ് പ്രമേയം പാസാക്കിയതിന് ഗവർണർ കണ്ണൂർ വിസിയോടു വിശദീകരണം തേടുകയും ചെയ്തു.

English Summary:

Supreme Court on Kannur University VC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com