ADVERTISEMENT

ഒറ്റപ്പാലം ∙ നവകേരള സദസ്സിനു മണിക്കൂറുകൾക്കു മുൻപ് ഒറ്റപ്പാലം പട്ടണത്തിൽ 21 വാഴകൾ നട്ട് കോൺഗ്രസ് പ്രതിഷേധം. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു ടിബി റോഡ് കവലയിൽ വാഴ വച്ചു പ്രതിഷേധം. തൊട്ടുപിന്നാലെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെത്തി വാഴകൾ പിഴുതുമാറ്റി. പ്രതീകാത്മക പ്രതിഷേധമെന്ന നിലയിലാണു വാഴ നട്ടതെന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചു. മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണമാണ് 21.

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

പാലക്കാട് ∙ നവകേരള സദസ്സിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വാഹനത്തിനു നേരെ പലയിടത്തും യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. തൃത്താല മണ്ഡലത്തിലെ തിരുമിറ്റക്കോട്, കൂട്ടുപാത എന്നിവിടങ്ങളിലും ഷൊർണൂർ മണ്ഡലത്തിലെ കുളപ്പുള്ളി, നെല്ലായ, തൃക്കടീരി എന്നിവിടങ്ങളിലും പട്ടാമ്പി, വല്ലപ്പുഴ, ഒറ്റപ്പാലം ജംക്‌ഷനുകളിലുമാണു പ്രതിഷേധിച്ചത്. കോതകുറിശ്ശിയിൽ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വിവിധയിടങ്ങളിൽ കരിങ്കൊടി കാണിച്ച 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഒറ്റപ്പാലത്തു നവകേരള സദസ്സിനു മണിക്കൂറുകൾക്കു മുൻപേ നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ 20 നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി.

വീണ്ടും ചർച്ചയായി ‘കൂറ്റനാട് ഉണ്ണിയപ്പം’

കൂറ്റനാട് ∙ തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരിയിൽ നടന്ന നവകേരള സദസ്സിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ‘കൂറ്റനാട് ഉണ്ണിയപ്പം’ ചർച്ചയായി. തൃത്താല നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകർ സദസ്സിൽ എത്തിയ മുഴുവൻ ആളുകൾക്കും സൗജന്യമായി ഉണ്ണിയപ്പം വിതരണം ചെയ്തതോടെയാണ് ‘ഉണ്ണിയപ്പ പ്രസംഗം’ വീണ്ടും ചർച്ചയായത്.

മാസങ്ങൾക്കു മുൻപു നവകേരള യാത്രയ്ക്കിടെ നടന്ന സ്വീകരണത്തിൽ പ്രസംഗിക്കുമ്പോഴാണ്, കെ റെയിൽ വന്നാൽ കൂറ്റനാട്ട് ഉള്ളവർക്ക് ഉണ്ണിയപ്പം ഉണ്ടാക്കി രാവിലെ ട്രെയിൻ കയറി എറണാകുളത്തു പോയി 2 മണിക്കൂർ കൊണ്ടു വിറ്റ് അടുത്ത ട്രെയിനിൽ തിരിച്ചെത്താം എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞത്.  കൂറ്റനാട്ട് കെ റെയിൽ പോയിട്ട് റെയിൽവേ സ്റ്റേഷൻ പോലും ഇല്ലെന്ന് അറിയാത്ത ആളാണു സിപിഎം സംസ്ഥാന സെക്രട്ടറി എന്നും ഒരു ഭാഗത്തേക്കു മാത്രം പോകാൻ ഉണ്ണിയപ്പം വിൽക്കുന്നതിന്റെ പത്തിരട്ടി ചെലവാണെന്നും മറ്റും പറഞ്ഞ് ട്രോളുകൾ ഇറങ്ങുകയും ചെയ്തു.

English Summary:

Congress protest by planting banana tree before the Nava kerala sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com