ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാൻ മന്ത്രി ആർ.ബിന്ദുവിന്റെ ഇടപെടലുണ്ടായെന്നു സുപ്രീംകോടതി വിധിയിൽ പരാമർശിക്കുന്ന സ്ഥിതിക്ക് ബിന്ദുവിന്റെ രാജി ആവശ്യപ്പെടാൻ യുഡിഎഫ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ രാജിക്കായി സമ്മർദം ചെലുത്തില്ല. അതേസമയം മുഖ്യമന്ത്രിക്കു ക്ലീൻ ചിറ്റ് നൽകുന്നുമില്ല.

ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കു കത്തു നൽകും. ഇന്നാരംഭിക്കുന്ന യുഡിഎഫ് കുറ്റവിചാരണാ സദസ്സുകളിൽ ഒന്നാമത്തെ വിഷയമായി ഇക്കാര്യം ഉയർത്തും. യുഡിഎഫിന്റെ യുവജന, വിദ്യാർഥി സംഘടനകൾ സമരരംഗത്തിറങ്ങും.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇന്നലെ അടിയന്തരമായി ഓൺലൈനിൽ യുഡിഎഫ് നേതൃയോഗം ചേർന്നത്. വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ രമേശ് ചെന്നിത്തലയും കെ.സുധാകരനും ഉൾപ്പെടെ ചില നേതാക്കൾ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായ ഐക്യവും കൂടിയാലോചനയും വേണമെന്നതിനാലാണ് പ്രതിപക്ഷ നേതാവ് ഇടപെട്ട് യുഡിഎഫ് യോഗം വിളിച്ചത്. നവകേരള സദസ്സിനിടയിൽ വീണു കിട്ടിയ സുപ്രധാന രാഷ്ട്രീയ വിഷയം പ്രസ്താവനകളിലെ വൈരുധ്യംകൊണ്ടു കൈവിട്ടു കളയരുതെന്ന ശക്തമായ വികാരം മുസ്‍ലിം ലീഗിനുമുണ്ടായിരുന്നു.

മന്ത്രി ബിന്ദുവിനെതിരെ സുപ്രീംകോടതി വിധിയിലുള്ള പരാമർശങ്ങൾ യുഡിഎഫ് യോഗം ചർച്ച ചെയ്തു. വിധിയിലെ 79–ാം ഖണ്ഡികയിൽ പ്രോ ചാൻസലർ എന്ന നിലയ്ക്കു മന്ത്രി നടത്തിയ ഇടപെടലുകൾ കോടതി എടുത്തു പറയുന്നുണ്ട്. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനായി എഴുതിയ രണ്ടു കത്തുകളാണു പരാമർശിക്കുന്നത്. ഇത്തരത്തിലുള്ള ഇടപെടൽ നിയമവിരുദ്ധമെന്ന് 85, 86 ഖണ്ഡികകളിലും വ്യക്തമാക്കുന്നു.

രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയിൽ ഇത്രയും കൃത്യമായ പരാമർശം മന്ത്രിക്കെതിരെയുള്ളപ്പോൾ അവരുടെ രാജി ആവശ്യപ്പെടാൻ അതിലും വലിയ തെളിവ് ആവശ്യമില്ലെന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം. പി.കെ.കുഞ്ഞാലിക്കുട്ടിയും പി.ജെ.ജോസഫും അടക്കമുള്ളവർ ഇതിനോടു യോജിച്ചു.

മുഖ്യമന്ത്രിയുടെ പങ്കാളിത്തം തുറന്നു കാട്ടുന്ന പ്രചാരണം നടത്തണമെന്നും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലാതെ മന്ത്രി ബിന്ദു ഇടപെടൽ നടത്തില്ല എന്നതിനാൽ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. എന്നാൽ മുഖ്യമന്ത്രിയുടെ കൂടി രാജി ആവശ്യപ്പെട്ടാൽ വിഷയം സിപിഎം വളച്ചൊടിക്കുമെന്നും മന്ത്രിക്കെതിരെയുള്ള നീക്കത്തിന്റെ ‘ഫോക്കസ്’ നഷ്ടപ്പെടുമെന്നും യോഗം വിലയിരുത്തി.

English Summary:

UDF to demand Minister Bindu's resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com