ADVERTISEMENT

കോട്ടയം ∙ കൃത്രിമ രേഖകൾ കാട്ടി ഇടുക്കി ജില്ലയിൽ രണ്ടു ലക്ഷത്തിലധികം ഏക്കർ ഭൂമി വനഭൂമിയാക്കാൻ ശ്രമം നടത്തിയെന്ന കേസിൽ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇടപെട്ടു. സുപ്രീം കോടതി വച്ച സെൻട്രൽ എംപവേഡ് കമ്മിറ്റി തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയിട്ടുള്ളതെന്നും അതു റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് 2023 ഓഗസ്റ്റിൽ വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെത്തന്നെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതിയെ സഹായിക്കാൻ കൃഷ്ണസ്വാമി കെ. പരമേശ്വറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. 

അമിക്കസ് ക്യൂറിക്ക് രേഖകൾ നൽകാൻ സുപ്രീം കോടതി ആവശ്യപ്പെടുകയും രേഖകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയ്ക്കെതിരെ കൃത്രിമരേഖ ചമയ്ക്കലിന് നടപടിയെടുക്കണമെന്നും കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖകൾ നൽകാനും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടെന്നും അതു നൽകിയെന്നും അസോസിയേഷൻ അറിയിച്ചു. 

വനഭൂമിയാണെന്നു രേഖകളിൽ കാണിച്ചിരിക്കുന്ന ഭൂമി യഥാർഥത്തിൽ സംസ്ഥാന സർക്കാരിന്റെ റവന്യു ഭൂമിയാണ്. കാരണം തിരുവിതാംകൂർ സർക്കാർ 1910 ജനുവരി 15ന് പുറപ്പെടുവിച്ച് 176-ാം നമ്പർ വിജ്ഞാപന പ്രകാരം കാർഡമം ഡിപ്പാർട്മെന്റിനെ പൂർണമായും ലാൻഡ് റവന്യു ഡിപ്പാർട്മെന്റിലേക്ക് ലയിപ്പിച്ചിരുന്നു. അതിനു ശേഷമാണ് ഏലമലക്കാടുകൾ പാട്ടമായും മറ്റും പതിച്ചു നൽകിയിട്ടുള്ളത്. ഇതു ലേലം ചെയ്തും സർക്കാർ വിറ്റിട്ടുണ്ട്. അന്നു പണം നൽകി കർഷകർ ഇത് വാങ്ങുകയായിരുന്നു എന്നാണ് അസോസിയേഷന്റെ വാദം. ഇതെല്ലാം മറച്ചുവച്ചാണ് 15720 ഏക്കർ റിസർവ് വനമായി 1897ൽ സർക്കാർ പുറപ്പെടുവിച്ച ഗസറ്റിൽ 15720 എന്നതിനു മുന്നിൽ 2 എന്ന അക്കം ചേർത്ത്  215720 എന്നാക്കി കൃത്രിമ രേഖ ചമച്ചതെന്നാണ് അസോസിയേഷൻ ആരോപിക്കുന്നത്. 

ഏലമലക്കാടുകൾ 

1822ൽ റാണി പാർവതി ബായിയാണ് ഏലം പ്രഖ്യാപനം നടത്തിയത്. അന്നു മുതലാണ് ഏലമലക്കാടുകൾ ഉണ്ടായതും ഏലം കൃഷി സർക്കാരിന്റെ കുത്തകയായതും. കർഷകർ ഉണ്ടാക്കുന്ന വിളവ് സർക്കാരിന് മാത്രമായിരുന്നു വാങ്ങാൻ അവകാശം. 1910 ജനുവരി 15ലെ വിജ്ഞാപനത്തിലൂടെയാണ് സർക്കാരിന്റെ കുത്തക എന്ന തീരുമാനം മാറിയത്.

English Summary:

Attempt to convert land to forest land making fake documents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com