നികുതി വിഹിതം 332 കോടി രൂപ കുറച്ചു; കത്തെഴുതി ധനമന്ത്രി

Mail This Article
പാലക്കാട് ∙ സംസ്ഥാനത്തിനു ലഭിക്കേണ്ട ഐജിഎസ്ടി വിഹിതത്തിൽ 332 കോടി രൂപ കൂടി വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. മുൻകൂറായി കേരളത്തിനു നൽകി വിഹിതം ക്രമീകരിക്കുന്നതിനു നവംബറിലെ സെറ്റിൽമെന്റിൽ 332 കോടി രൂപയുടെ കുറവു വരുത്തുന്നതായാണു കേന്ദ്രത്തിൽ നിന്നു ലഭിച്ച അറിയിപ്പ്. ഈ നടപടി എന്തുകൊണ്ടാണെന്നോ ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നോ വ്യക്തമല്ല. ഐജിഎസ്ടിയുടെ കണക്കനുസരിച്ചു സംസ്ഥാനങ്ങൾക്കു കൊടുക്കാനുള്ള പൂളിൽ കുറവു വന്നെന്നാണു കേന്ദ്രം പറയുന്നത്.
കണക്കുകൾ സംസ്ഥാനത്തിനു തരാതെ തുക വെട്ടിക്കുറച്ചതു ശരിയായ നടപടിയല്ല. കാരണം വ്യക്തമാക്കാതെയുള്ള നടപടി അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടു കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചിട്ടുണ്ട്. ഐജിഎസ്ടി സെറ്റിൽമെന്റുകളുടെ കണക്കുകൂട്ടൽ രീതികൾ സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യണം. മുൻകാലങ്ങളിൽ ഇതേ രീതിയിൽ നടത്തിയിട്ടുള്ള സെറ്റിൽമെന്റുകളിൽ സംസ്ഥാനങ്ങളിൽനിന്നു തിരിച്ചു പിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണം.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വാങ്ങുന്ന ഉൽപന്നങ്ങളുടെ നികുതിയിൽ സംസ്ഥാനത്തിനു ലഭിക്കേണ്ട വിഹിതമാണു പെട്ടെന്നു വെട്ടിക്കുറച്ചത്. ഈ ഇനത്തിൽ കിട്ടിയിരുന്ന ശരാശരി 1,452 രൂപയിലാണ് 332 കോടി കുറച്ചത്. ഉറപ്പായും കിട്ടുമെന്നു കണക്കുകൂട്ടിയ പണത്തിലാണു കുറവു വന്നത്. കേരളത്തിന് അർഹമായ പല ഫണ്ടും ലഭിക്കാത്ത പ്രശ്നം പല വേദികളിൽ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ പ്രക്ഷോഭത്തിനും തയാറെടുക്കുന്നുവെന്നും ബാലഗോപാൽ പറഞ്ഞു.