ADVERTISEMENT

തിരുവനന്തപുരം ∙ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ.എം. കുഞ്ഞാമൻ (74) അന്തരിച്ചു. ശ്രീകാര്യം വെഞ്ചാവോടുള്ള വീട്ടിൽ ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കാണുകയായിരുന്നു. ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.  

ഈ ലോകത്തു നിന്നു പോവുകയാണെന്നും മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്നും എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും എഴുതിയിട്ടുണ്ട്. ശനിയാഴ്ചത്തെ തീയതിയാണ് കുറിപ്പിലുള്ളത്. 1949 ഡിസംബർ 3നു ജനിച്ച കുഞ്ഞാമന്റെ ജന്മദിനത്തിൽ തന്നെയാണ് മരണവാർത്തയും പുറംലോകം അറിയുന്നത്. ഭാര്യ ഡോ. രോഹിണി ചികിത്സയുമായി ബന്ധപ്പെട്ട് മലപ്പുറത്തെ കുടുംബ വീട്ടിലായതിനാൽ കുഞ്ഞാമൻ ഇവിടെ ഒറ്റയ്ക്കായിരുന്നു. 

പട്ടിണിയും കൊടിയ ജാതി വിവേചനവും മറികടന്നാണ് കുഞ്ഞാമൻ രാജ്യത്തെ ശ്രദ്ധേയനായ ബുദ്ധിജീവികളിൽ ഒരാളായത്. കെ.ആർ.നാരായണനു ശേഷം ഇക്കണോമിക്സിൽ എംഎയ്ക്ക് ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് വിദ്യാർഥിയായി. മുൻ മുഖ്യമന്ത്രിമാരായ ഇഎംഎസ് നമ്പൂതിരിപ്പാട്, വി.എസ്.അച്യുതാനന്ദൻ എന്നിവരുമായി അടുപ്പം പുലർത്തിയിരുന്ന കുഞ്ഞാമൻ, അതേസമയം തന്നെ ഇടതുപക്ഷത്തോടുള്ള വിയോജിപ്പുകൾ തുറന്നുപറഞ്ഞിരുന്നു. 

പാലക്കാട് പട്ടാമ്പി വാടാനംകുറിശ്ശി സ്വദേശിയായ കുഞ്ഞാമൻ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ നിന്ന് എംഫില്ലും കുസാറ്റിൽ നിന്നു പിഎച്ച്ഡിയും നേടി. കേരള സർവകലാശാല ഇക്കണോമിക്സ് വകുപ്പിൽ 27 വർഷം അധ്യാപകനായിരുന്നു. 2006 ൽ മഹാരാഷ്ട്രയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ചേർന്നു. ഡെലവപ്മെന്റ് ഓഫ് ട്രൈബൽ ഇക്കോണമി, സ്റ്റേറ്റ് ലവൽ പ്ലാനിങ് ഇൻ ഇന്ത്യ, ഗ്ലോബലൈസേഷൻ: എ സബാൾട്ടേൺ പെഴ്സ്പെക്ടീവ്, ഇക്കണോമിക് ഡവലപ്മെന്റ് ആൻഡ് സോഷ്യൽ ചേഞ്ച്, കേരളത്തിലെ വികസന പ്രതിസന്ധി എന്നിവയാണ് പ്രധാന കൃതികൾ. 

താൻ നേരിട്ട ജാതിവിവേചനങ്ങൾ തുറന്നെഴുതിയ ‘എതിര്’ എന്ന ആത്മകഥയ്ക്ക് 2021 ൽ  കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. നൂറിലേറെ ലേഖനങ്ങൾ രചിച്ചു. സോഷ്യോളജിസ്‌റ്റും ട്രൈബൽ മിഷൻ റിട്ട. അസി. ഡയറക്‌ടറുമാണ് ഭാര്യ രോഹിണി. മക്കൾ: അഞ്ജന (എൻജിനീയർ, ഗൂഗിൾ, ന്യൂയോർക്ക്), പരേതയായ അനില. മരുമകൻ: ദർശൻ നന്ദി (ഐടി മാനേജർ, ചെന്നൈ).

English Summary:

Dr. M. Kunjaman passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com