ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതുനിബന്ധനകൾ കേരളത്തിന്റെ വായ്പാപരിധി വർധിപ്പിക്കാൻ വേണ്ടി മാത്രം മാറ്റിയെഴുതാൻ കഴിയില്ലെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ എൻ.കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിനു മറുപടി നൽകി. കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കണക്കിലെടുത്ത് വായ്പാപരിധി വർധിപ്പിക്കാൻ ഇളവു നൽകുമോ എന്നതായിരുന്നു ചോദ്യം. 

നിലവിലെ വായ്പാപരിധിക്കു പുറമേ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ഒരു ശതമാനം കൂടി അധിക വായ്പ അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി വ്യക്തമാക്കി. 

2023-24 വർഷത്തിലെ കേരളത്തിന്റെ മൊത്ത വായ്പാപരിധി 47,762.58 കോടി രൂപയാണ്. അതിൽ 29,136.71 കോടി രൂപ പൊതുവിപണി വായ്പയാണ്. ബാക്കി തുക മറ്റു സ്രോതസ്സുകളിൽ നിന്നുള്ളതാണ്. പൊതുവിപണിയിൽ നിന്ന് ഇതുവരെ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിനു കേന്ദ്ര സർക്കാർ അനുമതി നൽകി. മറ്റു സ്രോതസ്സുകളിൽ നിന്നുളള വായ്പ സംസ്ഥാന സർക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാം.

2021-22 വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 4 ശതമാനവും 2022-23 വർഷം 3.5 ശതമാനവും വായ്പാപരിധിയിൽ നിന്ന് അധികമായി അനുവദിച്ചു. പുതിയ പെൻഷൻ സ്കീമിലെ സംസ്ഥാന സർക്കാരിന്റെയും ജീവനക്കാരുടെയും വിഹിതത്തിന് തുല്യമായ 3,511 കോടി രൂപയും നൽകിയിട്ടുണ്ട് – മന്ത്രി പറഞ്ഞു. 

കേരളത്തിനുള്ള 5352 കോടി രൂപ കേന്ദ്ര സർക്കാർ അടിയന്തരമായി ലഭ്യമാക്കണമെന്നു പി.സന്തോഷ് കുമാർ (സിപിഐ) രാജ്യസഭയിൽ ആവശ്യപ്പെട്ടു.

English Summary:

Cannot change country term to increase Kerala's credit limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com