റോഡ് ക്യാമറ: അന്തിമ കരാറിനു മുൻപ് കെൽട്രോണിന് പണം നൽകിയേക്കും
Mail This Article
തിരുവനന്തപുരം∙ റോഡ് ക്യാമറാ പദ്ധതിയിൽ കെൽട്രോണും മോട്ടർവാഹന വകുപ്പും തമ്മിൽ അന്തിമ കരാറിലേക്കു പോകും മുൻപുതന്നെ കെൽട്രോണിന് ആദ്യ ഗഡു പണം നൽകിയേക്കും. പണം നൽകുന്നതിന് അനുമതി തേടി ഗതാഗത കമ്മിഷണർ ഗതാഗത വകുപ്പിനു കത്തുനൽകി. 232 കോടി രൂപയാണ് നൽകേണ്ടത്. വർഷത്തിൽ നാലു ഗഡുക്കളായി 5 വർഷം കൊണ്ടാണ് സർക്കാർ ഇൗ പണം നൽകുന്നത്. 11.6 കോടി രൂപയുടെ ആദ്യ ഗഡു നൽകുന്നതിനാണ് അനുമതി തേടിയത്.
റോഡ് ക്യാമറ വിവാദമായതോടെ സമഗ്രമായ പുതിയ കരാറുണ്ടാക്കി മാത്രമേ കെൽട്രോണിന് പണം നൽകാവൂവെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചിരുന്നു. പ്രതിപക്ഷനേതാവ് ഉൾപ്പെടെ കരാറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ക്യാമറകളുടെ അമിത വിലയും കെൽട്രോൺ എടുത്ത കരാർ സ്വകാര്യ കമ്പനികൾക്ക് മറിച്ചുകൊടുത്തതും വിവാദമായി. എന്നാൽ കെൽട്രോൺ പുതിയ കരാറിന് പൂർണമായും സമ്മതിച്ചില്ല. ക്യാമറാ യൂണിറ്റ് കേടായാലോ പ്രവർത്തിക്കാതെയായാലോ കെൽട്രോൺ നൽകേണ്ട പിഴയിൽ വർധന വരുത്തി. ഇപ്രകാരം ചെറിയ വിട്ടുവീഴ്ചയ്ക്കു മാത്രമേ കെൽട്രോൺ തയാറായിട്ടുള്ളൂ. ഇൗ അന്തിമ കരാർ ഗതാഗത വകുപ്പ് തയാറാക്കി ഗതാഗതവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇതിൽ നിയമവകുപ്പ് ഉൾപ്പെടെ പരിശോധന നടത്തിമാത്രമേ അന്തിമ കരാർ അംഗീകരിക്കൂ.