ADVERTISEMENT

ന്യൂഡൽഹി ∙ കാസർകോട്ടെ കേന്ദ്ര സർവകലാശാലയ്ക്കു മഹാത്മ അയ്യങ്കാളിയുടെ പേരു നൽകണമെന്നു കോൺഗ്രസ് ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ ആവശ്യപ്പെട്ടു. തെലങ്കാനയിൽ ഗോത്രവർഗ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസർവകലാശാല ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.

അയ്യങ്കാളിയുടെ പേരു നൽകുന്നതിലൂടെ ജനകീയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭാവനകളെ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. പിന്നാക്ക വിഭാഗ വിദ്യാർഥികൾ പാതിവഴിക്കു പഠനമുപേക്ഷിക്കുന്നതു ഗൗരവമായി കാണണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കേരളത്തിൽ തീരദേശ മത്സ്യത്തൊഴിലാളികൾക്കുമാത്രമായി മറൈൻ സർവകലാശാല സ്ഥാപിക്കണമെന്ന് ആർഎസ്പി അംഗം എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഗോത്രവർഗവിഭാഗങ്ങളെപ്പോലെ പാർശ്വവൽക്കരിക്കപ്പെട്ടവരാണു തീരദേശവാസികൾ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകർച്ചയ്ക്കു കാരണം അമിതമായ രാഷ്ട്രീയവൽക്കരണമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർവകലാശാല ക്യാംപസുകളിലും പ്രധാനമന്ത്രിയുടെ ചിത്രത്തിന്റെ പശ്ചാത്തലമുള്ള സെൽഫി പോയിന്റ് സ്ഥാപിക്കണമെന്ന യുജിസി നിർദേശം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറ‍ഞ്ഞു.

സർവകലാശാലകൾ മനുഷ്യത്വത്തിനായി സമർപ്പിക്കണമെന്ന് എം.പി. അബ്ദുസമദ് സമദാനി(മുസ്‌ലിംലീഗ്) പറഞ്ഞു. മാനുഷിക മൂല്യങ്ങളുടെ പരിശീലന കേന്ദ്രങ്ങളാവണം അവ. ചർച്ചയ്ക്കിടെ ബിജെപി അംഗം രാജീവ് പ്രതാപ് റൂഡി വിദ്യാഭ്യാസം കച്ചവടമാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങൾ സഭാരേഖകളിൽനിന്നു നീക്കം ചെയ്തു.

മനോരമ വാർത്ത ഉദ്ധരിച്ച് ആരിഫ്

കേന്ദ്രസർവകലാശാല ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടയിൽ ‘മനോരമ’ വാർത്ത ഉദ്ധരിച്ച് സിപിഎം അംഗം എ.എം. ആരിഫ്. കർണാടകയിലെ മുൻ ബിജെപി മന്ത്രി ഗുള്ള ഹട്ടിശേഖറിനെ ആർഎസ്എസ് ആസ്ഥാനത്തെ ഹെഡ്ഗേ‌വാർ മ്യൂസിയത്തിൽ പ്രവേശിപ്പിക്കാത്തതു സംബന്ധിച്ച വാർത്തയാണ് ആരിഫ് എടുത്തു പറഞ്ഞത്. പട്ടിക വർഗക്കാരുടെ ഉന്നമനത്തിനു ശ്രമിക്കുന്നവരാണ് എന്നു പറയുന്ന ബിജെപിയുടെ യഥാർഥ മുഖമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Central University should be named after Ayyankali; Debate on Central University Bill in Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com