ADVERTISEMENT

തിരുവനന്തപുരം ∙ തുടർച്ചയായി നാലാം വർഷവും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തസ്തികനിർണയം അനിശ്ചിതത്വത്തിൽ. പിഎസ്‌സിയുടെ അധ്യാപക റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് കഴിഞ്ഞ 4 വർഷമായി നിയമനം ലഭിക്കുന്നത് വിരമിക്കൽ ഒഴിവുകളിൽ മാത്രം. ഇക്കാലത്തിനിടെ പുതിയ തസ്തികകളോ നിയമനങ്ങളോ ഇല്ല. ഇതേസമയം, 11,000 താൽക്കാലിക അധ്യാപകരെയാണ് ഈ അധ്യയനവർഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിയമിച്ചിട്ടുള്ളത്. ഇവരുടെ വേതനവും സർക്കാരാണു നൽകുന്നത്. 

ഓരോ വർഷത്തെയും വിദ്യാർഥികളുടെ എണ്ണമനുസരിച്ച് ജൂലൈ 15നു മുൻപ് തസ്തിക നിർണയം പൂർത്തിയാക്കണമെന്നാണു വിദ്യാഭ്യാസ ചട്ടം നിർദേശിക്കുന്നത്. ഈ അധ്യയന വർഷത്തിന്റെ ആറാം ദിനവും പതിവുപോലെ സ്കൂളുകളിൽ കുട്ടികളുടെ കണക്കെടുപ്പ് നടന്നിരുന്നു. അതനുസരിച്ചുള്ള തസ്തിക നിർണയം ഓഗസ്റ്റ് 21ന് പൂർത്തിയാക്കാനായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യം തീരുമാനിച്ചത്. സ്കൂൾ സന്ദർശനം നടത്താൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ ഓഫിസുകൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പിന്നീടത് സെപ്റ്റംബർ 8 വരെ നീട്ടി. അതും കഴിഞ്ഞ് 3 മാസം കൂടിയായിട്ടും തസ്തിക നിർണയം അനിശ്ചിതത്വത്തിൽ തന്നെ.

ഈ അധ്യയന വർഷം ഇനി ശേഷിക്കുന്നത് 4 മാസത്തോളം മാത്രം. അതിനിടെ എപ്പോൾ തസ്തിക നിർണയം പൂർത്തിയാക്കി കണക്കുകൾ പുറത്തുവിടുമെന്നു വ്യക്തമല്ല. കോവിഡ് കാലത്തു സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ 2020–21, 2021–22 അധ്യയന വർഷങ്ങളിൽ തസ്തിക നിർണയം നടത്തിയിരുന്നില്ല. 2022–23ലെ തസ്തിക നിർണയം പൂർത്തിയാക്കിയത് അധ്യയന വർഷം അവസാനിക്കുന്നതിനു തൊട്ടു മുൻപായതിനാൽ അതുകൊണ്ട് പ്രയോജനവുമില്ലാതായി.

കുട്ടികൾ കുറയുന്നു; ഇല്ലാതാകുമോ തസ്തിക? 

കഴിഞ്ഞ അധ്യയന വർഷം 2313 സ്കൂളുകളിലായി 10–ാം ക്ലാസ് വരെ 6005 പുതിയ തസ്തികകൾ കണ്ടെത്തിയെങ്കിലും ഡിവിഷനുകൾ ഇല്ലാതായതു മൂലം നിലവിലുണ്ടായിരുന്ന 4563 തസ്തികകൾ ഇല്ലാതായി. ഫലത്തിൽ ഇവ ഒഴികെയുള്ള 1442 തസ്തികകളിൽ മാത്രമായിരുന്നു പുതിയ നിയമന സാധ്യത. അതു നടന്നതേയില്ല. മാത്രമല്ല, പുതിയ അധ്യയന വർഷം പുതിയ തസ്തിക നിർണയം ആരംഭിച്ചതോടെ ആ കണക്കുകൾക്ക് പ്രസക്തിയില്ലാതായി. 

കഴിഞ്ഞ അധ്യയന വർഷത്തെക്കാൾ 94,639 കുട്ടികൾ ഈ വർഷം പൊതുവിദ്യാലയങ്ങളിൽ കുറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം, ആധാർ രേഖകൾ കൃത്യമായ കുട്ടികളുടെ എണ്ണം മാത്രം തസ്തിക നിർണയത്തിനു പരിഗണിച്ചാൽ മതിയെന്ന നിബന്ധന കർശനമാക്കി. അതു കൃത്യമല്ലാത്ത ആയിരക്കണക്കിനു കുട്ടികൾ ഉണ്ടെന്നാണു വിവരം. ആധാർ രേഖകൾ നൽകാൻ വീണ്ടും 12 വരെ സമയം നീട്ടി നൽകിയിരിക്കുകയാണ്. ഇതോടെ നടപടികൾ ഇനിയും നീളുമെന്നുറപ്പായി.

English Summary:

For the fourth year in a row, government school teacher recruitment in a fix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com